മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്നത് തന്റെ ഭരണ ഘടനാ ബാധ്യത; നിലപാടിലുറച്ച് അശോക് ലവാസ
D' Election 2019
മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്നത് തന്റെ ഭരണ ഘടനാ ബാധ്യത; നിലപാടിലുറച്ച് അശോക് ലവാസ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 7:54 am

ന്യൂദല്‍ഹി:മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് നിലപാടിലുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗമായ അശോക് ലവാസ. മോദിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയതില്‍ വിയോജിപ്പ് രേഖപ്പെടുത്തണമെന്നും അത് തന്റെ ഭരണ ഘടനാ ബാധ്യതയാണെന്നും അശോക് ലവാസ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരാന്‍ ഇരിക്കെയാണ് അശോക് ലവാസ നിലപാട് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ച്ചയായി വിട്ടു നില്‍ക്കുന്ന അശോക് ലവാസക്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തയച്ചിരുന്നു. ഇന്നെ രണ്ട് കത്തുകളാണ് അറോറ അയച്ചത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ചാണ് അശോക് ലവാസ് യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ന്യൂനപക്ഷ തീരുമാനങ്ങള്‍ രേഖപ്പെടുത്താത്തിനാല്‍ താന്‍ ഫുള്‍ കമ്മീഷന്‍ സിറ്റിംഗില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് ലവാസ മുഖ്യ കമ്മീഷണര്‍ക്ക് കത്തു നല്‍കിയിരുന്നു. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാല്‍ യോഗത്തിലെ ചര്‍ച്ചകളിലുള്ള നിലപാടുകള്‍ അര്‍ഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നുമാണ് ലവാസ നല്‍കിയ കത്തില്‍ പറയുന്നത്. ലവാസ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കമ്മീഷന്‍ യോഗം ചേരാനിരിക്കെയായിരുന്നു തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ലവാസ പ്രതികരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണു കമ്മീഷനിലുള്ളത്.