ഞാന്‍ ആരെയും വിശ്വസിക്കുന്നില്ല, നിങ്ങളെ പോലും; താലിബാനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജോ ബൈഡന്‍
World
ഞാന്‍ ആരെയും വിശ്വസിക്കുന്നില്ല, നിങ്ങളെ പോലും; താലിബാനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ജോ ബൈഡന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 1:07 pm

വാഷിംഗ്ടണ്‍: താലിബാന്‍ നല്‍കിയ വാഗ്ദാനങ്ങളുടെ വസ്തുത കൃത്യമായി പരിശോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.താലിബാന്‍ വിഷയത്തില്‍ വൈറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളെ കാണവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്. താങ്കള്‍ താലിബാനെ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞാന്‍ ആരെയും വിശ്വസിക്കുന്നില്ല, നിങ്ങളെ പോലും’ എന്ന മറുപടിയാണ് ബൈഡന്‍ നല്‍കിയത്..

മറ്റ് രാജ്യങ്ങള്‍ തങ്ങളെ അംഗീകരിക്കുന്നതിനായുള്ള നിയമ സാധുത താലിബാന്‍ തേടുകയാണെന്നും എന്നാല്‍ അവരത് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നുണ്ടോ ഇല്ലയോ എന്ന് അമേരിക്ക കൃത്യമായി പരിശോധിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

താലിബാന്‍ പെട്ടെന്ന് തന്നെ അടിസ്ഥാനപരമായി ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത വിധം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താലിബാന്‍ തയാറാകുമോ എന്നും ബൈഡന്‍ ചോദിച്ചു. അഥവാ
അങ്ങനെ ചെയ്താല്‍ സാമ്പത്തികമായ സഹായം, കച്ചവടങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അധിക സഹായം അത്യാവശ്യമായി വരുമെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

താലിബാന്‍ ലോകരാജ്യങ്ങളുടെ അംഗീകാരം തേടുകയാണെന്നാണ് അവര്‍ പറയുന്നത്. മറ്റ് രാജ്യങ്ങള്‍ അവരെ അംഗീകരിക്കുമോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാന്‍ അവര്‍ നിയമസാധുത തേടുകയാണ്. താലിബാന്‍ മറ്റുള്ള രാജ്യങ്ങളോട് പറഞ്ഞതുപോലെ അമേരിക്കയുടെ നയതന്ത്ര സാന്നിധ്യം പൂര്‍ണ്ണമായും നീക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങളോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

താലിബാന്‍ ഇതുവരെ അമേരിക്കന്‍ സൈന്യത്തിനെതിരെ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല എന്നും അമേരിക്കക്കാരെ തിരിച്ചെത്തിക്കാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം പിന്തുടര്‍ന്നുവെന്നും ബൈഡന്‍ പറഞ്ഞു

ആഗസ്റ്റ് 14 മുതല്‍ ഏകദേശം 25,100 ആളുകളെ അമേരിക്കയിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചെന്നും ജോ ബൈഡന്‍ പറഞ്ഞു. ആഗസ്റ്റ് 31ഓടെ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ അമേരിക്കക്കാരെയും തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു. അവര്‍ക്കൊപ്പം തന്നെ നാറ്റോ (NATO) സഖ്യകക്ഷി രാജ്യങ്ങളിലെ ആളുകളുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുകയാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

14 സി-17എസ്, 9 സി-130 വിമാനങ്ങളടക്കം 23 യു.എസ് മിലിറ്ററി വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തങ്ങളുടെ ഭാഗമായി അയച്ചിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asked If He Believes Taliban, Biden Says “I Don’t Trust Anybody