| Sunday, 19th May 2024, 10:12 pm

15 വര്‍ഷത്തെ കരിയറില്‍ 15 കാമിയോ; ആദ്യമായി എന്നെ വിളിക്കുന്നത് ചാക്കോച്ചന്റെ ആ സിനിമയിലേക്ക്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആസിഫ് അലി. നിരവധി ചിത്രങ്ങളില്‍ കാമിയോ ആയി എത്തിയിട്ടുള്ള താരം കൂടെയാണ് ആസിഫ്. 15 വര്‍ഷത്തെ കരിയറില്‍ 15 കാമിയോ റോളുകളില്‍ എത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആസിഫ് അലി നായകനായി എത്തുന്ന ആദ്യ ചിത്രമാണ് തലവന്‍. എന്നാല്‍ ഈ വര്‍ഷം തന്നെ രണ്ട് സിനിമകളില്‍ താരം കാമിയോ റോളുകളില്‍ എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്നിവയാണ് അവ.

എപ്പോഴെങ്കിലും ഇത്തരത്തില്‍ കാമിയോ അപ്പിയറന്‍സ് നടത്തിയ പടങ്ങളുടെ കണക്കുകള്‍ എടുത്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ് അലി. താന്‍ അങ്ങനെ കണക്കെടുത്തിട്ടില്ലെന്നാണ് താരം പറയുന്നത്.

വളരെ കുറച്ച് കാമിയോ റോളുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് വിശ്വസിച്ച് ജീവിക്കുകയായിരുന്നു എന്നും ആസിഫ് അലി പറയുന്നു. തലവന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആദ്യമായി ആരാണ് കാമിയോ ചെയ്യാന്‍ വിളിക്കുന്നത് എന്ന ചോദ്യത്തിനും ആസിഫ് മറുപടി നല്‍കി.

‘ഒരിക്കലും അങ്ങനെയൊരു കണക്ക് ഞാന്‍ എടുത്തിട്ടില്ല. വളരെ കുറച്ച് കാമിയോ റോളുകള്‍ മാത്രമാണ് ചെയ്തിട്ടുള്ളത് എന്ന് വിശ്വസിച്ച് ജീവിക്കുകയായിരുന്നു ഞാന്‍.

ചാക്കോച്ചന്റെ ഡോക്ടര്‍ ലവ് എന്ന പടത്തിലാണ് നരേഷന്‍ പോലെയൊന്ന് ചെയ്യാനായി ആദ്യമായി വിളിക്കുന്നത്. ഏകദ്ദേശം അതേസമയത്ത് തന്നെയാണ് ഉസ്താദ് ഹോട്ടലും വെള്ളിമൂങ്ങയും ചെയ്യുന്നത്. ഇതെല്ലാം സൗഹൃദങ്ങളുടെ പുറത്ത് സംഭവിക്കുന്നതാണ്,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Talks About Docter Love Movie

We use cookies to give you the best possible experience. Learn more