| Thursday, 19th September 2024, 6:25 pm

അവളെ കുറിച്ച് മറ്റുള്ളവര്‍ നല്ലത് പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരുപാട് അഭിമാനം തോന്നുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികള്‍ക്ക് പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡികളാണ് ആസിഫ് അലിയും അപര്‍ണ ബാലമുരളിയും. ആറ് സിനിമകളില്‍ അവരിരുവരും ഇതുവരെ ഒന്നിച്ചിട്ടുണ്ട്.

2017 ല്‍ പുറത്തിറങ്ങിയ ജിസ് ജോയ് ചിത്രമായ സണ്‍ഡേ ഹോളിഡേയില്‍ ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആദ്യ ചിത്രം തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും നേടിയെടുത്തത്. അമലും അനുവുമായി ചിത്രത്തില്‍ ആസിഫും അപര്‍ണയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതേ വര്‍ഷം തന്നെ ഇറങ്ങിയ ചിത്രമായ തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. തൊട്ടടുത്ത വര്‍ഷമിറങ്ങിയ ബി. ടെക് എന്ന ചിത്രത്തിലും അപര്‍ണയും ആസിഫുമായിരുന്നു ജോഡികള്‍.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ പൃഥ്വിരാജിന്റെ നായികയായാണ് അപര്‍ണ എത്തിയത്. അന്ന ബെന്നിന്റെ ഭര്‍ത്താവിനെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിച്ചത്. അതിന് ശേഷം 2018 എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചു. അപര്‍ണയും ആസിഫും വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. മികച്ച അഭിപ്രായങ്ങളുമായി ചിത്രം തിയേറ്ററില്‍ നിറഞ്ഞ സദസ്സോടെ പ്രദര്‍ശനം തുടരുകയാണ്.

തന്റെ സുഹൃത്ത് അപര്‍ണ ബാലമുരളിയെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. അപര്‍ണയെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ തനിക്ക് വളരെ അഭിമാനമുണ്ടെന്നും സൂര്യയുടെയും ധനുഷിന്റേയും കൂടെ അപര്‍ണ അഭിനയിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.

‘എനിക്ക് ഭയങ്കര അഭിമാനം തോന്നാറുണ്ട്. അപര്‍ണ പോയി തമിഴില്‍ സിനിമകള്‍ ചെയ്യുന്നു. സൂര്യയും ധനുഷും പോലെയുള്ള ആളുകളുടെ കൂടെ സിനിമ ചെയ്യുന്നു. അവിടുത്തെ ആളുകള്‍ അവളെ കുറിച്ച് സംസാരിക്കുന്നു. അവിടുത്തെ റിവ്യൂകളിലൊക്കെ ഇവളുടെ പെര്‍ഫോമസിനെ കുറിച്ച് സംസാരിക്കുന്നു. അപ്പോഴൊക്കെ ഞാനും എന്റെ ഭാര്യയും പറയാറുണ്ട്. നമ്മളുമായി പേഴ്‌സണലി അത്രയും അടുപ്പമുള്ള ആളുകളെ കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About Aparna Balamurali

We use cookies to give you the best possible experience. Learn more