| Sunday, 28th July 2024, 12:36 pm

ബോളിവുഡ് സ്റ്റൈലിലൊരു റൊമാന്റിക് കഥ പ്രതീക്ഷിച്ച എന്നെ, ഈ കഥ പറഞ്ഞവൻ ഞെട്ടിച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ അർഫാസ് അയൂബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ലെവൽ ക്രോസ്. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മലയാള സിനിമ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥ പശ്ചാത്തലമാണ് സംസാരിക്കുന്നത്.

വിജനമായ ഒരു സ്ഥലത്തെ ലെവൽ ക്രോസും അതിന്റെ കാവൽക്കാരനായ രഘുവിനെയും ചുറ്റിപറ്റിയാണ് സിനിമ മുന്നോട്ട് പോവുന്നത്. പൂർണമായി ടുണിഷ്യയിൽ ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രവുമാണ് ലെവൽ ക്രോസ്.

അർഫാസ് അയൂബ് ആദ്യമായി തന്നോട് കഥ പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് ആസിഫ്. അർഫാസിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹം ആയിരുന്നുവെന്നും ബോളിവുഡിലെ ഒരു റൊമാന്റിക് ചിത്രത്തിന്റെ കഥയാവും അർഫാസ് തന്നോട് പറയുകയെന്ന് കരുതിയതെന്നും എന്നാൽ ലെവൽ ക്രോസിന്റെ കഥ കേട്ടപ്പോൾ ഞെട്ടിയെന്നും ആസിഫ് പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ജീത്തു ജോസഫ് സാറിനൊപ്പം കൂമൻ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവിടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അർഫാസിനെ പരിചയപ്പെടുന്നത്. ജീത്തു സാർ എന്ന ക്യാപ്റ്റൻ അനായാസം ഒരു സിനിമ ഷൂട്ട് ചെയ്യുന്നതിൻ്റെ വലിയ പ്ലസ് പോ യന്റുകളിലൊന്ന് അർഫാസിനെപ്പോലെയുള്ള വൈസ് ക്യാപ്റ്റന്മാരുടെ സാന്നിധ്യമാണ്.

ജീത്തു ജോസഫ് എന്ന ക്യാപ്റ്റൻ ബ്രില്യന്റായി എന്ത് ചിന്തിക്കുമെന്ന് ഒരു മിനിറ്റുമുൻപേ അർഫാസ് മനസ്സിലാക്കിയിട്ടുണ്ടാകും. അർഫാസിനൊപ്പം ഒരു സിനിമ ചെയ്യണ്ടേയെന്ന് എനിക്കു തോന്നി, അത് അവനോട് ചോദിക്കാനിരിക്കുമ്പോഴാണ് അതിനും ഒരു മിനിറ്റ് മുൻപേ അവൻ എന്നോട് ഒരു കാര്യം ചോദിച്ചത്, ഞാൻ ഒരു കഥ പറഞ്ഞാൽ കേൾക്കുമോയെന്ന്.

അർഫാസിന്റെ ചോദ്യംതന്നെയാണ് ലെവൽ ക്രോസ് എന്ന സിനിമയിലേക്കുള്ള എൻ്റെ വാ തിലുകൾ തുറന്നത്. മുംബൈയിൽ താമസിക്കുന്ന അർഫാസ് ബോളിവുഡ് സ്റ്റൈലിലൊരു റൊമാന്റിക് കോമഡി കഥയാകും എന്നോട് പറയുകയെന്നാണ് പ്രതീക്ഷിച്ചത്.

എന്നാൽ, എന്നെ ഞെട്ടിച്ച ഒരു കഥയും അതിന്റെ അവതരണവും അർഫാസ് ഭംഗിയായി നിർവഹിച്ചപ്പോൾ മറ്റൊന്നും എനിക്ക് ആലോചിക്കാനുണ്ടായിരുന്നില്ല. വൈസ് ക്യാപ്റ്റനായിരുന്ന അർഫാസ് ക്യാപ്റ്റനായ സിനിമ എത്ര മികച്ചതാകുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു,’ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talk About Arfaas Ayoob

We use cookies to give you the best possible experience. Learn more