കൈരളിക്ക് മമ്മൂക്കയുടെ വല്ല്യേട്ടന്‍ പോലെയാണ് ഏഷ്യാനെറ്റ് മൂവിസിന് എന്റെ ആ സിനിമ: ആസിഫ് അലി
Entertainment
കൈരളിക്ക് മമ്മൂക്കയുടെ വല്ല്യേട്ടന്‍ പോലെയാണ് ഏഷ്യാനെറ്റ് മൂവിസിന് എന്റെ ആ സിനിമ: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th May 2024, 5:33 pm

ജിസ് ജോയ് – ആസിഫ് അലി കൂട്ടുക്കെട്ടില്‍ വരുന്ന ചിത്രങ്ങള്‍ക്ക് എപ്പോഴും ആരാധകര്‍ ഏറെയാണ്. അത്തരത്തില്‍ പലര്‍ക്കും പ്രിയപ്പെട്ട ഒരു സിനിമയാണ് സണ്‍ഡേ ഹോളിഡേ. 2017ല്‍ അപര്‍ണ ബാലമുരളി – ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്.

ശ്രീനിവാസന്‍, ലാല്‍ ജോസ്, ആശാ ശരത്, സിദ്ദിഖ്, ശ്രുതി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള മികച്ച താരനിര തന്നെയുള്ള ചിത്രത്തിന് ദീപക് ദേവായിരുന്നു സംഗീതം ഒരുക്കിയത്. തുടര്‍ച്ചയായി ഞായറാഴ്ച്ചകളില്‍ ഏറ്റവും കൂടുതല്‍ ടെലികാസ്റ്റ് ചെയ്യുന്ന തന്റെ സിനിമയാണ് സണ്‍ഡേ ഹോളിഡേയെന്ന് പറയുകയാണ് ആസിഫ് അലി.

തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്. കൈരളിക്ക് വല്ല്യേട്ടന്‍ പോലെയാണോ ഏഷ്യാനെറ്റ് മൂവിസിന് സണ്‍ഡേ ഹോളിഡേ എന്ന് അവതാരകന്‍ ചോദിക്കുകയായിരുന്നു.

‘ശരിയാണ്. ഞായറാഴ്ച്ചകളില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റഡായി ടെലികാസ്റ്റ് ചെയ്യുന്ന എന്റെ സിനിമ സണ്‍ഡേ ഹോളിഡേയാണ്,’ ആസിഫ് അലി പറഞ്ഞു.

ഈ സിനിമ തനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു എന്നും താരം അഭിമുഖത്തില്‍ പറയുന്നു. അന്ന് താന്‍ സണ്‍ഡേ ഹോളിഡേയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസുള്ള ആളായിരുന്നില്ലയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘സണ്‍ഡേ ഹോളിഡേ എനിക്ക് ബ്ലൈന്‍ഡായി വിശ്വസിക്കാന്‍ പറ്റുന്നതായിരുന്നു. ആ സിനിമയെ ജഡ്ജ് ചെയ്യാനുള്ള നല്ല മനസൊന്നുമുള്ള ആളായിരുന്നില്ല ഞാന്‍. ഒരു ത്രില്ലറാണെങ്കിലും മറ്റെന്ത് ഴോണറാണെങ്കിലും എനിക്ക് മനസിലാകും.

എന്നാല്‍ സണ്‍ഡേ ഹോളിഡേയെന്ന സിനിമയോ അതിലെ ഡയലോഗുകളോ ഹീറോ എടുക്കുന്ന തീരുമാനങ്ങളോ എനിക്ക് പേഴ്സണലി കണക്ടാകുന്ന ടൈപ്പായിരുന്നില്ല. നല്ല സ്‌ക്രിപ്റ്റായിരുന്നു. പിന്നെ വായിച്ചു കഴിഞ്ഞപ്പോള്‍ മനസിന് നല്ല സുഖമൊക്കെ കിട്ടിയിരുന്നു.

ബൈസിക്കിള്‍ തീവ്സ് കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തെ ഗ്യാപ്പെടുത്തിട്ടാണ് ജിസ് എന്നോട് സണ്‍ഡേ ഹോളിഡേയുടെ കഥ പറയുന്നത്. എനിക്ക് ജിസില്‍ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ആ സ്‌ക്രിപ്റ്റ് എനിക്ക് ജഡ്ജ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെ വളരെ ബ്ലൈന്‍ഡായി ഞാനെടുത്ത ഒരു കോളായിരുന്നു സണ്‍ഡേ ഹോളിഡേ,’ ആസിഫ് അലി പറഞ്ഞു.


Content Highlight: Asif Ali Says His Sunday Holiday To Asianet Movies Is Like Valliettan To Kairali