| Thursday, 13th October 2022, 12:04 pm

സൗഹൃദത്തിന്റെ പുറത്ത് ചെയ്യുന്നതാണ് പക്ഷേ, എന്റെ കാമിയോ റോളുകള്‍ക്ക് ഐഡന്റിറ്റി ഉണ്ടാവും: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാമിയോ റോളില്‍ തന്നെ കൂടുതലായും കാണുന്നതിന് കാരണം സിനിമാ മേഖലയിലുള്ള സൗഹൃദമാണെന്ന് ആസിഫ് അലി. കോളേജ് ലൈഫിലെന്നത് പോലെയാണ് സിനിമാ മേഖലയിലെ സൗഹൃദം കൊണ്ടുനടക്കുന്നതെന്നും ഡൂള്‍ ന്യൂസിനായി അന്ന കീര്‍ത്തി ജോര്‍ജ് നടത്തിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു.

‘സൃഹൃദം മൂലമാണ് കൂടുതലായും കാമിയോ റോളില്‍ വരുന്നത്. ഒരു കോളേജ് ലൈഫ് പോലെ സിനിമയില്‍ മെയ്‌ന്റെയ്ന്‍ ചെയ്യുന്ന ഫ്രണ്ട്ഷിപ്പുണ്ട്. ഡെയ്‌ലി കാണുന്നവരുണ്ട്, ഫാമിലിയെ അറിയാവുന്നവരുണ്ട്, എന്റെ പേഴ്‌സണല്‍ ഫ്രണ്ടസ് ആയിട്ടുള്ളവര്‍ ഉണ്ട്. കോളേജ് വൈബാണ് എനിക്ക് സിനിമ എന്ന് പറയുന്നത്. അതിലെ ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ് പല കാമിയോ റോളുകളും ചെയ്യുന്നത്.

ബിജു ചേട്ടന്‍ ഒരു ദിവസം രാത്രിയില്‍ വിളിച്ചിട്ട് എടാ, എന്റെ സിനിമയില്‍ ഒരു ക്യാരക്റ്റര്‍ റോളുണ്ട് നീയൊന്ന് വന്ന് ചെയ്യുവോ എന്ന് ചോദിച്ചു. ഞാന്‍ ദേ വരുന്നു എന്ന് പറഞ്ഞ് പോയി ചെയ്തതാണ് വെള്ളിമൂങ്ങയിലെ കഥാപാത്രം. പക്ഷേ ആ വര്‍ഷം ഇറങ്ങിയ എന്റെ ബാക്കി എല്ലാ സിനിമകളെക്കാളും നന്നായ ഒരു വേഷമായിരുന്നു അത്. ഞാന്‍ ചെയ്ത ആ വര്‍ഷത്തെ ഏഴ് സിനിമകള്‍ ഭയങ്കര മോശമായിരുന്നു. അതില്‍ നിന്നും എനിക്ക് കിട്ടിയ വലിയ പ്രതീക്ഷ ആയിരുന്നു വെള്ളിമൂങ്ങയിലെ കഥാപാത്രം.

ഉണ്ടയുടെ സമയത്തും ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോള്‍ ഖാലിദ് റഹ്മാന്‍ വിളിച്ചിട്ട് മച്ചാനേ ഒന്നിങ്ങോട്ട് വരുമോ എന്ന് ചോദിച്ചത്. ആ ചോദിക്കാനുള്ള ഫ്രീഡം ഉണ്ടാകുന്നത് ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ്. ഞാന്‍ പോകുന്നതും ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ്.

പക്ഷേ ചെയ്ത കഥാപാത്രങ്ങള്‍ക്കൊക്കെ ഒരു ഐഡന്റിറ്റിയും കാണും. ഇപ്പോഴും ഞാന്‍ കല്യാണ വീടുകളില്‍ പോകുമ്പോള്‍ ആളുകള്‍ അടുത്തുവന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് ചോദിക്കാറുണ്ട്. ഞാന്‍ കുഞ്ചാക്കോ ബോബനോട് പറഞ്ഞിട്ടുണ്ട്, നിങ്ങളോട് പോലും കുഞ്ചാക്കോ ബോബനല്ലേ എന്ന് ആളുകള്‍ ഇത്രയും തവണ ചോദിച്ചുകാണില്ലെന്ന്. ചില സമയത്ത് സന്തോഷം തോന്നും, ചില സമയത്ത് ഭയങ്കര ദേഷ്യവും തോന്നും,’ ആസിഫ് പറഞ്ഞു.

റോഷാക്കിലെ ദിലീപാണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാവുന്ന ആസിഫ് അലിയുടെ കാമിയോ റോള്‍. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായി എത്തിയത്.

Content Highlight:  Asif Ali says cameo roles are done out of friendship but they will have an identity

We use cookies to give you the best possible experience. Learn more