| Tuesday, 16th July 2024, 8:10 am

അന്ന് എം.ടി സാറിന്റെ ആ ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തു, മലയാളി ലുക്കില്ലെന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടി എം. ടി. വാസുദേവൻ നായറിന്റെ നീലത്താമാര എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര.

1979ൽ പുറത്തിറങ്ങിയ പഴയ ചലച്ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. കൈലാഷ്, അർച്ചന കവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ ചിത്രത്തിന്റെ ഓഡിഷന് താനും പങ്കെടുത്തിരുന്നുവെന്നും  ഒരു മലയാളി ലുക്കില്ലെന്ന് പറഞ്ഞ് തന്നെ തിരിച്ചയച്ചെന്നും നടൻ ആസിഫ് അലി പറയുന്നു. എം. ടിയുടെ ഒരു കഥാപാത്രം ചെയ്യണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അതിനായി 13 വർഷം കാത്തിരുന്നുവെന്നും ആസിഫ് പറഞ്ഞു. എം.ടിയുടെ ഒമ്പത് കഥകൾ ഉൾപ്പെടുത്തി ഇറങ്ങുന്ന മനോരഥങ്ങൾ എന്ന വെബ് സീരീസിന്റെ ട്രെയ്ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ആദ്യമായി എം.ടി സാറിന്റെ മുന്നിൽ എത്തുന്നത് നീലത്താമര എന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടിയാണ്. ലാൽജോസ് സാറാണ് അന്ന് എം.ടി സാറെ വന്ന് കാണാൻ പറഞ്ഞത്. അന്ന് ഒരു മലയാളി ലുക്കില്ലെന്ന് പറഞ്ഞ് എനിക്കതിൽ നിന്ന് മാറേണ്ടി വന്നു.

ശേഷം നീണ്ട പതിമൂന്ന് വർഷത്തെ കാത്തിരിപ്പാണ് സാറിന്റെ ഒരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞു എന്നത്. അതിന്റെ ഒരു സന്തോഷം തീർച്ചയായുമുണ്ട്. സാറിന്റെ മകൾ അശ്വതി മാം സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. മധുബാലയാണ് എനിക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഒരുപാട് സന്തോഷമുണ്ട് ഈ നിമിഷം,’ ആസിഫ് അലി പറയുന്നു.

മനോരഥങ്ങൾ ആഗസ്റ്റ് 15മുതൽ സ്ട്രീമിങ് ആരംഭിക്കും. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, പാർവതി തിരുവോത്ത്, ബിജു മേനോൻ തുടങ്ങിയവർ അഭിനയിക്കുന്ന ഒമ്പത് കഥകൾക്ക് പ്രിയദർശൻ, ജയരാജ്‌, ശ്യാമപ്രസാദ്, മഹേഷ്‌ നാരായണൻ, രഞ്ജിത്ത് തുടങ്ങിയവർ സംവിധാനം നിർവഹിക്കുന്നു.

എം. ടിയുടെ മകൾ അശ്വതി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Content Highlight: Asif Ali About M.T. Vasudevan Nair And Neela Thamara Movie

We use cookies to give you the best possible experience. Learn more