| Monday, 7th June 2021, 8:35 pm

"50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമ്പോ..."; ചാനല്‍ ചര്‍ച്ചയ്ക്കു മുന്‍പ് സുരേന്ദ്രന്റെ പഴയ വീഡിയോ പുന:സംപ്രേഷണം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നോട്ടുനിരോധനത്തിനു പിന്നാലെ ഇന്ധനവില കുറയുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം ചാനല്‍ ചര്‍ച്ചയ്ക്ക് മുന്‍പ് പുന:സംപ്രേഷണം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ്. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ തിങ്കളാഴ്ച ചര്‍ച്ച ചെയ്യുന്നത്.

ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് 2016 ലെ ന്യൂസ് അവര്‍ ചര്‍ച്ചയുടെ ഒരു ഭാഗം കണ്ടിട്ടുവരാമെന്ന് പറഞ്ഞായിരുന്നു പഴയ വീഡിയോ ടെലികാസ്റ്റ് ചെയ്തത്. 50 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്നാണ് സുരേന്ദ്രന്‍ ഈ ചര്‍ച്ചയില്‍ അവകാശപ്പെട്ടിരുന്നത്.

നോട്ടുനിരോധനം കള്ളപ്പണത്തിനെതിരാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കേരളത്തില്‍ പ്രീമിയം പെട്രോളിന് തിങ്കളാഴ്ച 100 രൂപയായിരുന്നു. മാത്രമല്ല കള്ളപ്പണ ആരോപണത്തിലും കുഴല്‍പ്പണ ആരോപണത്തിലും ബി.ജെ.പി പ്രതിരോധത്തിലായിരിക്കുകയുമാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് പഴയ വീഡിയോ വീണ്ടും കാണിച്ചത്. കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്നുവെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെ പാര്‍ട്ടി ബഹിഷ്‌കരിച്ചിരിക്കുകയാണ്.

കൊവിഡ് മഹാമാരിയ്ക്കിടയിലും ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണു തിങ്കളാഴ്ച കൂടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിനു 95. 43 രൂപയും ഡീസലിന് 91. 88 പൈസയുമായി വില വര്‍ധിച്ചു. കോഴിക്കോടു പെട്രോള്‍ വില 95.68 രൂപയും ഡീസല്‍ 91.03 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്തു പെട്രോള്‍ വില 97.38 രൂപയും ഡീസലിനു 92.31 രൂപയുമാണ്.

പ്രീമിയം പെട്രോളിനു സംസ്ഥാനത്ത് 100 രൂപ കടന്നു. തിരുവനന്തപുരത്തു പ്രീമിയം പെട്രോളിനു 100.20 രൂപയായി വര്‍ധിച്ചു. വയനാട് ബത്തേരിയില്‍ എക്സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.24 രൂപയായി.

37 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും വില കൂടുന്നതു 21ാം തവണയാണ്.

തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതു നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ്ഓയില്‍ വില വര്‍ധിക്കുന്നതാണു ഇന്ധനവില കൂടാന്‍ കാരണമെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം.

വില കൂട്ടുന്നതു എണ്ണക്കമ്പനികളാണ്, സര്‍ക്കാരല്ല എന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് ക്രൂഡ് ഓയിലിനു വില കൂടിയപ്പോഴും ഇന്ത്യയില്‍ വില വര്‍ധിച്ചിരുന്നില്ല.

പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയ്ല്‍ വില തത്വത്തില്‍ ആഗോളതലത്തിലെ ക്രൂഡ് ഓയില്‍ വിലയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നതാണ്. അതായത് ക്രൂഡ് ഓയില്‍ വില ഉയരുന്ന സമയത്തു രാജ്യത്തെ പെട്രോളിന്റെ വില ഉയരുകയും കുറയുന്ന സമയത്തു കുറയുകയും വേണം.

പക്ഷെ അത്തരത്തിലല്ല ഇന്ത്യയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ കമ്പനികള്‍ നിശ്ചയിക്കുന്ന റീട്ടെയ്ല്‍ വിലയോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികള്‍ കൂടി ചേര്‍ന്നതാണു ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ റീട്ടെയ്ല്‍ വില.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Asianet News News Hour Vinu V John K Surendran BJP Fuel Price

We use cookies to give you the best possible experience. Learn more