| Wednesday, 22nd July 2020, 7:21 am

ചാനല്‍ ചര്‍ച്ചകള്‍ സ്‌കൂളിലെ പ്രസംഗമത്സരമൊന്നുമല്ല; സി.പി.ഐ.എമ്മിന്റെ എഷ്യാനെറ്റ് ബഹിഷ്‌കരണത്തിന് മറുപടിയുമായി എം.ജി രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരിക്കാന്‍ സി.പി.ഐ.എം തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ സമയം നല്‍കാതിരിക്കയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.ഐ.എമ്മിന്റെ തീരുമാനത്തെ അദ്ദേഹം വിമര്‍ശിച്ചത്.

‘ ദൗര്‍ഭാഗ്യകരം എന്ന മാത്രമേ പറയാനുള്ളു. എന്നാല്‍ ഞങ്ങള്‍ക്ക് ഇത് പുതിയ അനുഭവമല്ല. എപ്പോഴൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നേരേ ഞങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇതുപോലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് സമാനമായി കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മിനിസ്ട്രിയുടെ ഭാഗത്ത് നിന്ന് ചാനലിന് 48 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തിയ സംഭവമുണ്ടായിട്ടുണ്ട്. 2014 ല്‍ ബി.ജെ.പിയും സി.പി.ഐ.എമ്മിന് സമാനമായ രീതിയില്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്- അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസമയം സി.പി.ഐ.എം ഉന്നയിക്കുന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് എം.ജി രാധാകൃഷ്ണന്‍ പറഞ്ഞു. ഒരാള്‍ക്ക് മാത്രം സംസാരിക്കാനും വാദങ്ങളുന്നയിക്കാനുമുള്ള സ്ഥലമല്ല ചാനല്‍ ചര്‍ച്ചകള്‍.

‘എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഒരേ സമയം തന്നെ നല്‍കണം. അത്തരത്തില്‍ മാത്രമേ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റു. ചാനല്‍ ചര്‍ച്ചകള്‍ സ്‌കൂളിലെ പ്രസംഗ മത്സരം പോലെയല്ല.

ഒരാള്‍ക്ക് മാത്രം സംസാരിക്കാന്‍ കഴിയുന്ന നിലയില്‍ നടത്താന്‍. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യങ്ങളുന്നയിക്കുന്നത് സ്വാഭാവികമാണ്. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത് സി.പി.ഐ.എം ആണ് സ്വഭാവികമായും ചോദ്യങ്ങള്‍ കൂടുതല്‍ അവരോട് പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കും. അതില്‍ ചാനല്‍ അവതാരകന്‍ എങ്ങനെ കുറ്റക്കാരനാകും’- അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more