|

ഏഴാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഹൈ സ്‌കോര്‍ നേടി വിജയിപ്പിച്ചവര്‍... ധോണി പോലുമില്ലാത്ത ലിസ്റ്റില്‍ ഇടം നേടി അശുതോഷ് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 18ാം പതിപ്പില്‍ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് കഴിഞ്ഞദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. വിശാഖപട്ടണത്ത് നടന്ന ദല്‍ഹി- ലക്‌നൗ മത്സരമാണ് കാണികളെ ആവേശഭരിതരാക്കിയത്. ആകാംക്ഷയുടെ മുള്‍മുനിയില്‍ നിര്‍ത്തിയ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ വിജയമാണ് ദല്‍ഹി സ്വന്തമാക്കിയത്.

ഒരുവേള പരാജയം മുന്നില്‍ കണ്ട ദല്‍ഹിയെ വിജയതീരത്തേക്കണച്ചത് അശുതോഷ് ശര്‍മയുടെ പ്രകടനമാണ്. 31 പന്തില്‍ പുറത്താകാതെ 66 റണ്‍സാണ് താരം നേടിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും അവസാനം വരെ പൊരുതിയാണ് അശുതോഷ് തന്റെ ടീമിന് വിജയം സമ്മാനിച്ചത്. ഇതോടെ ഒരു മികച്ച റെക്കോഡിലേക്കും അശുതോഷ് കാലെടുത്തുവെച്ചിരിക്കുകയാണ്.

ഐ.പി.എല്ലിലെ സക്‌സസ്ഫുള്‍ റണ്‍ ചേസില്‍ ഏഴാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ടീമിനെ വിജയിപ്പിച്ചവരുടെ പട്ടികയില്‍ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേടിയിരിക്കുകയാണ് അശുതോഷ് ശര്‍മ. ചെന്നൈയുടെ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് ലിസ്റ്റില്‍ ഒന്നാമന്‍. 2018ല്‍ മുംബൈക്കെതിരെ 68 റണ്‍സായിരുന്നു ബ്രാവോ നേടിയത്. ഫിനിഷിങ്ങിന് പേരുകേട്ട ധോണി ഈ ലിസ്റ്റില്‍ ആദ്യ അഞ്ചിലില്ല എന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്ലിലെ സക്‌സസ്ഫുള്‍ റണ്‍ ചേസില്‍ ഏഴാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഉയര്‍ന്ന സ്‌കോര്‍ നേടിയ താരങ്ങള്‍ ( താരം, എതിരാളികള്‍, റണ്‍സ്, വര്‍ഷം എന്നീ ക്രമത്തില്‍)

ഡ്വെയ്ന്‍ ബ്രാവോ, മുംബൈ ഇന്ത്യന്‍സ്, 68(30), 2018

അശുതോഷ് ശര്‍മ, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, 66*(30) 2025

ആന്‍ഡ്രേ റസല്‍, കിങ്‌സ് XI പഞ്ചാബ്, 66(36) 2015

യൂസഫ് പത്താന്‍, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, 62*(30), 2009

പാറ്റ് കമ്മിന്‍സ്, മുംബൈ ഇന്ത്യന്‍സ്, 52*(15), 2022

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. നിക്കോളാസ് പൂരന്റെയും മിച്ചല്‍ മാര്‍ഷിന്റെയും വെടിക്കെട്ടിന്റെ ബലത്തിലാണ് ലക്‌നൗ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ദല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് 20 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് തുടക്കത്തിലേ പിഴച്ചു. 55 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ ദല്‍ഹി അശുതോഷ് ശര്‍മയുടെയും ഓള്‍ റൗണ്ടര്‍ വിപ്രജ് നിഗത്തിന്റെയും ബാറ്റിങ് കരുത്തിലാണ് തിരിച്ചുവന്നത്. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ ആറ് റണ്‍സായിരുന്നു ദല്‍ഹിക്ക് വേണ്ടിയിരുന്നത്. അശുതോഷിന്റെ മിന്നും പ്രകടനത്തിലൂടെയാണ് ദല്‍ഹി സീസണിലെ ആദ്യവിജയം നേടിയത്.

Content Highlight: Ashuthosh Sharma got second highest run in succesful run chase in IPL by batting in number seven or below

Latest Stories