Entertainment
യവനികയില്‍ ആദ്യം അഭിനയിച്ചത് ഞാനല്ല, എന്നെ സജസ്റ്റ് ചെയ്തത് ആ സംവിധായകന്‍: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 08:34 am
Friday, 25th April 2025, 2:04 pm

നാല് പതിറ്റാണ്ടായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് അശോകന്‍. 1979ലെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് അദ്ദേഹം സജീവമായി. കെ. ജി ജോര്‍ജിന്റെ യവനികയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവജനോത്സവം, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഇന്‍ ഹരിഹര്‍ നഗര്‍, ടുഹരിഹര്‍ നഗര്‍ എന്നിവയാണ് അശോകന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍.

ഇപ്പോള്‍ യവനികയിലെ തന്റെ കഥാത്രത്തെ കുറിച്ചും തന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതിനെ കുറിച്ചും സംസാരിക്കുകയാണ് അശോകന്‍.

തന്റെ വളരെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് യവനികയിലെ വിഷ്ണു എന്ന കഥാപാത്രമെന്നും വളരെ കുറച്ച് സീനുകളില്‍ മാത്രമായിരുന്നുവെങ്കിലും അതിലെ തന്റ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും അശോകന്‍ പറയുന്നു. സിനിമയുടെ എല്ലാ വശങ്ങളും അറിയുന്ന ഒരു സംവിധായകനാണ് കെ.ജി ജോര്‍ജ് എന്നും തന്റെ കഥപാത്രം അത്ര മനോഹരമായി വരാനായതില്‍ കെ.ജി ജോര്‍ജിനും ഒരു വലിയ പങ്കുണ്ടെന്നും അദ്ദേഹത്തിന്റെ പേര് പറയാതിരിക്കാന്‍ പറ്റുകയില്ലെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.

യവനികയിലേക്ക് തന്നെ സജസ്റ്റ് ചെയ്തത് തന്റെ ഗുരുനാഥനായ പി പത്മരാജനാണെന്നും ആ കഥാപാത്രത്തിനായി താനാണ് ആപ്റ്റ് എന്ന് അദ്ദേഹം കെ.ജി ജോര്‍ജിന്റെ അടുത്ത് പറഞ്ഞിരുന്നുവെന്നും അശോകന്‍ പറഞ്ഞു. കൗമുദി മൂവീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യവനിക ചെയ്യുമ്പോള്‍ എനിക്ക് 19 വയസാണ്. കെ.ജി ജോര്‍ജിനെ പറ്റി നമുക്ക് പറയാതിരിക്കാന്‍ പറ്റില്ല. വളരെ മികച്ച സംവിധായകനാണ് അദ്ദേഹം. സിനിമയുടെ എല്ലാ വശങ്ങളും അറിയാവുന്ന ഒരു ക്രാഫ്റ്റ്മാന്‍ ആയിരുന്നു അദ്ദേഹം. ആ കഥാപാത്രം നല്ല രീതിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന്‍ കെ.ജി ജോര്‍ജിനും ഒരു പങ്കുണ്ട്. ആ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ എല്ലാ ആക്ടേഴ്‌സിന്റെയും കൂടെ നില്‍ക്കുകയും അവര്‍ക്കു വേണ്ട സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്യുന്ന സംവിധായകനായിരുന്നു അദ്ദേഹം.

രണ്ടോ മൂന്നോ സീനുകളെ എന്റെ കഥാപാത്രത്തിന് ആ സിനിമയില്‍ ഉള്ളൂ. സിനിമയില്‍ വിഷ്ണു എന്ന കഥാപാത്രം ആര് ചെയ്യുമെന്നുളളതില്‍ ഒരു ഡിസ്‌ക്കഷന്‍ അവിടെ വന്നിരുന്നു. അവിടെ എന്നെ സജസ്റ്റ് ചെയ്തത് എന്റെ ഗുരുനാഥനായ പത്മരാജന്‍ ചേട്ടനാണ്. അശോകന്‍ ഈ കഥാപാത്രത്തിന് കറക്റ്റായിരിക്കുമെന്ന് ജോര്‍ജ് സാറോട് പറയുകയാണ് ചെയ്തത്. ആ നറുക്ക് എനിക്ക് വീണത് അങ്ങനെയാണ്. യവനിക ഒരു തവണ ഷൂട്ട് ചെയ്തതാണ് മുമ്പ്. പിന്നീട് ആ ഷൂട്ടിങ്ങ് നിര്‍ത്തി. രണ്ടാമത് അത് ഫ്രഷായിട്ട് വീണ്ടും തുടങ്ങുകയായിരുന്നു.യവനിക ഒരു തവണ ഷൂട്ട് ചെയ്തതാണ് മുമ്പ്. പിന്നീട് ആ ഷൂട്ടിങ്ങ് നിര്‍ത്തി. രണ്ടാമത് ഈ പടം ഫ്രഷായിട്ട് വീണ്ടും തുടങ്ങുകയായിരുന്നു. അന്നത്തെ ഇതിലെ ആക്ടേഴ്‌സ് മറ്റ് പലരുമായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. നാല് സീനേ എനിക്ക് ഉള്ളൂവെങ്കിലും അതില്‍ ശ്രദ്ധേയമായൊരു പേര് എനിക്ക് കിട്ടി,’ അശോകന്‍ പറയുന്നു.

v

Content Highlight: Ashokan about his role in Yavanika