| Sunday, 14th June 2020, 10:05 am

'ചിലതുണ്ട് പറയാന്‍'; മഹാരാഷ്ട്ര സഖ്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അശോക് ചവാന്‍; നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ വിള്ളലുകളുണ്ടെന്ന കാര്യത്തില്‍ വ്യക്തത വരുത്തി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ചവാന്‍ തുറന്നുപറഞ്ഞിരിക്കുന്നത്. പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഖ്യസര്‍ക്കാരില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ത്തന്നെ ഉയര്‍ന്നിരുന്നു. കൊവിഡ്, നിസര്‍ഗ ചുഴലിക്കാറ്റ് തുടങ്ങിയ
സുപ്രധാന വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതില്‍നിന്നും ശിവസേന കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

‘കുറച്ച് പ്രശ്‌നങ്ങളുണ്ട്. അക്കാര്യങ്ങള്‍ വിശദമായി ഉദ്ദവ് താക്കറെയുമായി സംസാരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. രണ്ടുദിവസത്തിനുള്ളില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തും’, അശോക് ചവാന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധം, നിസര്‍ഗ ചുഴലിക്കാറ്റിലെ ദുരിതാശ്വാസം തുടങ്ങിയ വിഷയങ്ങളില്‍ താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനങ്ങളെടുക്കാറുള്ളത്. എന്നാല്‍, ഈ ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ തഴയുകയാണെന്ന തോന്നല്‍ ചില പാര്‍ട്ടിക്കുണ്ട്.

‘ചില വിഷയങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ചില നീരസമുണ്ട്, അത് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്’, വിഷയത്തില്‍ പ്രതികരിച്ച് സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് മന്ത്രി പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷവും മന്ത്രിസഭ രൂപീകരണത്തിന്റെ സമയത്തും അധികാരവും ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിടാമെന്ന് തീരുമാനിച്ചതാണെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിഷയം ഉന്നയിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ടും പൊതുമരാമത്ത് മന്ത്രി അശോക് ചവാനും ഉദ്ദവ് താക്കറെയെ തിങ്കളാഴ്ച കാണുമെന്നാണ് വിവരം. നിയമസഭാ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ മേഖലകളിലെ സംവരണവും കോണ്‍ഗ്രസ് മന്ത്രിമാര്‍ നേരിടുന്ന പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.

കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നറിയാന്‍ താക്കറെയുടെ അടുപ്പക്കാരനായ മിലിന്ദ് നര്‍വേക്കര്‍ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more