|

ആശാ വർക്കർമാർക്ക് ഐ.എൻ.ടി.യു.സി എന്താണെന്ന് അറിയില്ല, ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് സി.ഐ.ടി.യു: ആർ. ചന്ദ്രശേഖരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരസമിതിക്കെതിരെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി എന്താണെന്ന് അവർക്ക് അറിയില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്നവർക്ക് ഒത്തുതീർപ്പ് മനസ്ഥിതിയില്ലെന്നും ആർ. ചന്ദ്രശേഖരൻ ആരോപിച്ചു. ചർച്ചക്ക് പിന്നാലെ സമരസമിതി പച്ചക്കള്ളം പറയുമെന്ന് തനിക്കറിയാമായിരുന്നെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം ആശാ വർക്കർമാരുടെ സമരത്തെ കോൺഗ്രസ് ട്രേഡ് യൂണിയൻ സംഘടനയായ ഐ.എൻ.ടി.യു.സി ഒറ്റുകൊടുക്കുന്നുവെന്ന സംശയങ്ങൾ ആശാ വർക്കർമാർ തന്നെ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ആർ. ചന്ദ്രശേഖരൻ എത്തിയത്.

മന്ത്രിയുമായുള്ള ചർച്ചയിൽ ആർ. ചന്ദ്രശേഖരൻ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചെന്ന് ആശാ സമര സമിതി പറയുന്നു. സമരം തീർക്കാനായി വേതന പരിഷ്‌കരണത്തിന് പഠനസമിതിയെന്ന ആവശ്യം മുന്നോട്ട് വെച്ചത് ആർ. ചന്ദ്രശേഖരനാണ്. നാല് പ്രധാന യൂണിയനുകൾ ചേർന്ന് ആശമാരെ സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നു. ആർ. ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചക്കെത്തിയത് മുൻധാരണയോട് കൂടിയാണെന്നും എസ്.മിനി പറഞ്ഞിരുന്നു.

പിന്നാലെയാണ് വിമർശനവുമായി ആർ. ചന്ദ്രശേഖരൻ എത്തിയത്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐ.എൻ.ടി.യു.സിയല്ല, സി.ഐ.ടി.യുവാണെന്നും ആശാ സമരപ്പന്തലിൽ പോകാതിരുന്നത് സമയക്കുറവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐ.എൻ.ടി.യു.സിക്കില്ലെന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

‘ഐ.എൻ.ടി.യു.സി എന്താണെന്ന് അറിയാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. പാവപ്പെട്ട ആശമാരെ സഹായിക്കാനുള്ള മനസ്ഥിതിയല്ല അവർക്കുള്ളത്. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ അവർ പച്ചക്കള്ളം പറയുമെന്ന് അറിയാമായിരുന്നു. ഒരു ദിവസം കൊണ്ടുണ്ടായതല്ല ആശമാരുടെ പ്രശ്നം. അഞ്ച് വർഷം തുടർച്ചയായി ജോലി ചെയ്താൽ ആ തൊഴിലാളിയെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി കണക്കാക്കി എല്ലാ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഞങ്ങളുടെ നിലപാട്. വി.കെ. സദാനന്ദനും ഞാനും ഏറെ നേരം സംസാരിച്ചാണ് സമരം തീർക്കണമെന്ന നിലപാടിലേക്ക് എത്തിയത്. അതിന് വേണ്ടിയാണ് ചർച്ച വിളിച്ചത്. ഇതൊന്നും ഞാനിതുവരെ പുറത്തുപറഞ്ഞിട്ടില്ല. അവരിങ്ങനെ
പറഞ്ഞ് തുടങ്ങിയാൽ എനിക്കും എല്ലാം പുറത്തുപറയേണ്ടി വരും. ഓണറേറിയം കൂട്ടുക തന്നെ ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞ വാക്ക്. ഇതൊന്നും മന്ത്രിയോട് നമ്മൾ പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇങ്ങനെ ഇകഴ്ത്തിപ്പാടി ഇകഴ്ത്തിപ്പാടി ഇവരിത് എങ്ങോട്ട് കൊണ്ടുപോകുന്നുവെന്ന് മനസിലാകുന്നില്ല,’ ചന്ദ്രശേഖരൻ പറഞ്ഞു.

Content Highlight: ASHA workers do not know what INTUC is, it was CITU that put forward the demand for a study committee in the discussion: R. Chandrasekharan

Latest Stories