| Sunday, 2nd June 2019, 11:43 am

നിങ്ങളുടെ ഷെയര്‍ 1947 ലെ ഇന്ത്യാ വിഭജനകാലത്തെ നല്‍കിയതാണ്; ഒവൈസിയോട് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലീങ്ങള്‍ ഇന്ത്യയിലെ വാടകകാരല്ലെന്നും എല്ലാവരെയും പോലെ തുല്ല്യഷെയര്‍ ഹോള്‍ഡേഴ്‌സ് ആണെന്നുമുള്ള എ.ഐ.എം.ഐ.എം നേതാവ് അസദ്ദൂദീന്‍ ഒവൈസിയുടെ പ്രസ്താവനയോട് ബി.ജെ.പി നേതാവ് മാധവ് ഭണ്ഡാരി. അവരുടെ പങ്ക് 1947 ലെ ഇന്ത്യാ വിഭജനകാലത്തെ നല്‍കി എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

ഇന്ത്യയില്‍ മുസ്‌ലീങ്ങളും ഷെയര്‍ ഹോള്‍ഡേഴ്‌സ് ആണ്. അല്ലാതെ വാടകക്കാരല്ല. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും പോരാടും എന്നായിരുന്നു ഒവൈസി പറഞ്ഞത്.

എന്നാല്‍ ‘പറയുന്നതിന് മുമ്പേ അദ്ദേഹം ആലോചിക്കേണ്ടിയിരുന്നു. അദ്ദേഹത്തെ ആരും വാടകക്കാരനെന്ന് വിളിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം പങ്കിന്റെ കാര്യം പറയുമ്പോള്‍ അത് 1947 ല്‍ നല്‍കിയതാണ്’ എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രതികരണം.

മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതില്‍ മുസലീങ്ങള്‍ ഭയപ്പെടേണ്ടിതില്ലെന്നും അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു.

മുസ്ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിചേര്‍ത്തു.

ബി.ജെ.പി ജയിച്ച ഉത്തര്‍പ്രദേശില്‍ പോലും എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ല. മുന്നൂറ് സീറ്റില്‍ വിജയിച്ചപ്പോള്‍ ഇന്ത്യ ഭരിക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് തെറ്റിപോയെന്നും ഒവൈസി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 303 സീറ്റുകളിലാണ് വിജയിച്ചത്. എ.ഐ.എം.ഐ.എമ്മിന് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more