| Monday, 24th August 2020, 6:15 pm

എത്രകാലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമകളെ പോലെ തുടരും? മുസ്‌ലിം നേതാക്കള്‍ ഇനിയെങ്കിലും ചിന്തിക്കണം: അസദുദ്ദീന്‍ ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് പാര്‍ട്ടിയുടെ നേതൃമാറ്റം സംബന്ധിച്ച് കത്തയച്ച മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഒരിക്കല്‍ ബി.ജെ.പിയുടെ ബി ടീം എന്ന് തങ്ങളെ വിളിച്ചിരുന്ന ഗുലാം നബി ആസാദിനെ തന്നെ ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ബി.ജെ.പി ബന്ധം ആരോപിച്ചിരിക്കുന്നുവെന്ന് ഉവൈസി പ്രതികരിച്ചു.

‘ഗുലാം നബി ആസാദ് ഞങ്ങളെ വിളിച്ചിരുന്നത് ബി.ജെ.പിയുടെ ‘ബി’ ടീം എന്നാണ്. ഇപ്പോള്‍ കത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ തന്നെ അദ്ദേഹത്തിന് ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിരിക്കുന്നു. വെറുതേ സമയം കളയുന്ന കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ ഇനിയെങ്കിലും ചിന്തിക്കണം, എത്രകാലം കോണ്‍ഗ്രസ് നേതൃത്വത്തില്‍
അടിമകളെ പോലെ തുടരാന്‍ കഴിയും,’ ഉവൈസി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലെ മുതിര്‍ന്ന 23 നേതാക്കള്‍ പാര്‍ട്ടിക്ക് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. കത്തയച്ചവര്‍ ബി.ജെ.പിയുമായി രഹസ്യ സഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രതികരണവുമായി ഗുലാം നബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അത്തരത്തിലൊരു സഖ്യമുണ്ടായതായി തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

എന്നാല്‍ രാഹുല്‍ പറഞ്ഞതായി പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി അത്തരത്തിലൊരു വാക്ക് ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളിലും പ്രചരണങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പരസ്പരം പോരടിക്കുകയും കോണ്‍ഗ്രസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരം മോദി സര്‍ക്കാരിന്റെ നിര്‍ദ്ദയമായ ഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും സുര്‍ജേവാല പ്രതികരിച്ചു. കപില്‍ സിബലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി പറഞ്ഞതായി പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണെന്ന് കാണിച്ച് ഗുലാം നബി ആസാദ് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asaduddin Owaisi said; Muslim leaders in Congress, who are wasting time, should think for how long they’ll remain a slave of Congress leadership.

We use cookies to give you the best possible experience. Learn more