| Wednesday, 21st October 2020, 8:00 pm

'എല്ലാ പാര്‍ട്ടികള്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ട്'; ഉവൈസി വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുന്നുവെന്ന ആര്‍.ജെ.ഡി വാദം തള്ളി കനയ്യ കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണെന്ന ആര്‍.ജെ.ഡി വാദത്തെ തള്ളി സി.പി.ഐ നേതാവ് കനയ്യ കുമാര്‍.

”ജനാധിപത്യത്തില്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാ പാര്‍ട്ടികള്‍ക്കും വ്യക്തികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരാളുടെ അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല.

എ.ഐ.എം.ഐ.എമ്മിനെതിരെ ഉയര്‍ന്ന വോട്ട് ഭിന്നിപ്പ് പോലുള്ള വാദങ്ങളെ ഞാന്‍ പൊതുവില്‍ അംഗീകരിക്കില്ല. അത്തരം വാദങ്ങള്‍ രാജ്യത്തിന് മള്‍ട്ടി പാര്‍ട്ടി സംവിധാനമല്ല രണ്ട് പാര്‍ട്ടി സംവിധാനമാണ് വേണ്ടതെന്ന് പറയുന്നത് പോലെയാണ്” കനയ്യ കുമാര്‍ പറഞ്ഞു.

നമുക്ക് മള്‍ട്ടി പാര്‍ട്ടി സംവിധാനമാണുള്ളത്. അങ്ങനെയെങ്കില്‍ എങ്ങിനെയാണ് ഒരു പാര്‍ട്ടി വോട്ട് വിഭജിപ്പിക്കുകയാണ് എന്നൊക്കെ പറയാന്‍ കഴിയുക. കനയ്യ ചോദിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നത് തന്നെ എല്ലാവര്‍ക്കും പങ്കാളികളാകാനും മത്സരിക്കാനുമുള്ള അവകാശം ഉണ്ടെന്നിടത്താണ്.

എപ്പോഴും മള്‍ട്ടി പാര്‍ട്ടി സംവിധാനം തന്നെയാണ് നല്ലത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം.

ഒക്ടോബര്‍ 28മുതല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം ബി.ജെ.പിയുടെ ബി ടീമാണെന്ന് ആരോപിച്ച് ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു.

മതേതര വോട്ടുകള്‍ വിഭജിച്ച് ബി.ജെ.പിയെ വിജയിക്കാന്‍ സഹായിക്കുകയാണ് ഉവൈസി എന്നും ആര്‍.ജെ.ഡി നേതൃത്വം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ആറു വര്‍ഷമായി എ.ഐ.എം.ഐ.എം മത്സരിച്ച സീറ്റുകളില്‍ അത്തരത്തില്‍ വോട്ട് വിഭജനമോ, അതുവഴി സംഘപരിവാര്‍ വളര്‍ച്ചയോ കാണാന്‍ സാധിക്കില്ലെന്ന കണക്കുകള്‍ ദ പ്രിന്റ് പുറത്തു വിട്ടിരുന്നു.

ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി പ്രയോഗിക്കുന്ന ഹിന്ദുത്വ അജണ്ടയ്ക്കും ബിഹാറിലെ നിതീഷ് കുമാറിന്റെ നയങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം എന്ന നിലയ്ക്കാണ് ഇടതുപാര്‍ട്ടികള്‍ ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായതെന്ന് കനയ്യ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Asaduddin Owaisi’s decision to compete in Bihar election can’t be seen as move to support BJP- Every party has the right to compete election in Democracy

We use cookies to give you the best possible experience. Learn more