Advertisement
national news
ഗാന്ധിയെക്കുറിച്ച് വാചാലരാകുമ്പോഴും അവരുടെ ഉള്ളിലുള്ളത് ഗോഡ്‌സെയാണ്; ബി.ജെ.പിയുടെ ഗാന്ധി ആരാധനയെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 03, 05:08 am
Thursday, 3rd October 2019, 10:38 am

ഗാന്ധി ആരാധന നടത്തുന്ന ബി.ജെ.പി സര്‍ക്കാരിനെയും നേതാക്കളെയും കടന്നാക്രമിച്ച് എംപിയും എ.ഐ.എം.ഐ.എം പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി. ഗാന്ധിയെക്കുറിച്ച് വാചാലരകുമ്പോഴും ബി.ജെ.പിക്കാരുടെ ഉള്ളിലുള്ളത് ഗാന്ധി ഘാതകനായ ഗോഡ്‌സെയാണെന്ന് ഉവൈസി വിമര്‍ശിച്ചു.

ഗോഡ്‌സെയെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഹീറോയായാണ് കാണുന്നതെന്നും ഉവൈസി വിമര്‍ശിച്ചു.

‘മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കുകയാണ് നമ്മള്‍. നാഥുറാം ഗോഡ്‌സെയെ മനസില്‍ സൂക്ഷ്‌ക്കുകയും ഗാന്ധിയെക്കുറിച്ച് വചാലരാവുകയും ചെയ്യുന്നവരാണ് ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍’, ഉവൈസി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗാന്ധി എന്ന പേര് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് അവര്‍. ഈ സര്‍ക്കാര്‍ ഗാന്ധിയുടെ പേരില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്’, ഉവൈസി കൂട്ടിച്ചേര്‍ത്തു.

‘ഭരണവര്‍ഗം നാഥുറാം ഗോഡ്‌സെയെ ഹീറോയാക്കി ആരാധിക്കുകയാണ്. മൂന്ന് വെടിയുണ്ടകള്‍ കൊണ്ടാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയത്. പക്ഷേ, ഇന്ന് ആളുകള്‍ ദിനംപ്രതി കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്’, ഉവൈസി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എ.ഐ.എം.ഐ.എം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ത്ഥി ഔറംഗബാദ് മണ്ഡലത്തില്‍ നിന്നും ജയിച്ചുകയറാനുണ്ടായ കാരണം മുസ്‌ലിം, ദളിദ്, ബുദ്ധിസ്റ്റ്, ഹിന്ദു വിഭാഗങ്ങളുടെ ഏകീകൃതമായ പിന്തുണകൊണ്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അത് ചരിത്രപരമായ വിജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.