| Monday, 25th October 2021, 1:02 pm

ആര്യന്‍ ഖാന്റെ കേസില്‍ വീണ്ടും വഴിത്തിരിവ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സമീര്‍ വാങ്കഡെ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ മുംബൈ സെഷന്‍സ് കോടതിയിയെ സമീപിച്ചു.

കേസ് അന്വേഷണത്തില്‍ നേരിടുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാനും നിലവിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങള്‍ തടയാനും കോടതി ഇടപെടല്‍ ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

വാങ്കഡെയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തിങ്കളാഴ്ച കോടതിയെ അറിയിച്ചു.

തന്റെ കുടുംബാംഗങ്ങള്‍ക്കെതിരായി ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് തന്റെ ശ്രദ്ധ തിരിക്കാനും കോടതിയില്‍ തന്നെ പരാജയപ്പെടുത്താനും മാത്രമാണോ എന്ന് വാങ്കഡെ ചോദിച്ചു.

സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

” ഞാന്‍ ഏത് അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തയ്യാറാണ്. എനിക്ക് 15 വര്‍ഷത്തെ റെക്കോര്‍ഡ് ഉണ്ട്.
ഇപ്പോഴുള്ള ഈ ആരോപണം എന്റെ വ്യക്തി ജീവിതത്തെ ഉന്നം വെച്ചുകൊണ്ടുള്ളതും ജോലി ചെയ്യിപ്പിക്കാതിരിക്കാനുമാണ്,” വാങ്കഡെ പറഞ്ഞു.

ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരി മരുന്ന് കേസില്‍, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെയ്‌ക്കെതിരെയും പ്രൈവറ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി. ഗോസാവിക്കെതിരേയും ഗുരുതരാരോപണവുമായി
കെ.പി. ഗോസാവിയുടെ അംഗരക്ഷകരിലൊരാളായ പ്രഭാകര്‍ സെയ്ല്‍ എന്നയാള്‍ കഴിഞ്ഞ ദിവസം, രംഗത്തെത്തിയിരുന്നു.

വാങ്കഡെയും ഗോസാവിയും കേസില്‍ ഗൂഢാലോചന നടത്തുന്നതായും പണം കൈമാറുന്നതായും കണ്ടുവെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Aryan Khan Drug case: Sameer Wankhede, NCB move Mumbai Sessions Court against attempt to scuttle probe

We use cookies to give you the best possible experience. Learn more