| Thursday, 14th October 2021, 9:01 am

സരിതയുമായി ഇടപാടുകളില്ല; വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തനിക്കെതിരെ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. സരിതക്ക് താന്‍ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല. നേരത്തെ അന്വേഷിച്ച് തെളിവുകിട്ടാത്ത കേസാണിതെന്നും ആര്യാടന്‍ പറഞ്ഞു.

‘സരിതയും താനുമായി അത്തരം യാതൊരു ഇടപാടുകളുമില്ല. തനിക്ക് ആരും കൈക്കൂലി തന്നിട്ടില്ല. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്,’ ആര്യാടന്‍ പറഞ്ഞു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സരിതയുടെ പരാതി. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

മുന്‍ മന്ത്രിയായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമാണ്. വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് ആര്യാടന്‍ മുഹമ്മദ് സരിതയില്‍ നിന്നും 40 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവായത്.

1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നുമാണ് സരിത നായര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aryadan Muhammed on Saritha Nair Solar Bribe

We use cookies to give you the best possible experience. Learn more