| Thursday, 19th December 2019, 4:05 pm

'എനിക്ക് വിശ്വാസമുണ്ട്, അത് സംഭവിച്ചിരിക്കും'; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അരുന്ധതി റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജന്തര്‍മന്ദിറില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കെടുക്കാനെത്തി അരുന്ധതി റോയ്.

ഇന്ത്യയെ ജമ്മു കശ്മീര്‍ ആക്കാന്‍ നോക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും കശ്മീരികളോട് അവര്‍ കാണിച്ചുകൂട്ടിയതിനൊന്നും കണക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.

നമ്മുടെ നാടിന് വലിയ ചരിത്രമുണ്ട്. എന്റെ പല എഴുത്തിലും അതുണ്ട്. ദല്‍ഹി ജാമിഅയില്‍ ബസ് കത്തിച്ചത് ആരാണെന്ന് ഇപ്പോഴും അറിയില്ലല്ലോ?

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അവര്‍ കാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ അടിച്ചു. ലൈബ്രറി തകര്‍ത്തു. എ.എം.യുവിലും അത് തന്നെ സംഭവിച്ചു. ഇത് വളരെ അപകടം പിടിച്ച ഒന്നാണ്. ഇന്ന് അത് പൊലീസാണെങ്കില്‍ നാളെയത് ഹിന്ദുത്വ ആള്‍ക്കൂട്ടമായിരിക്കും. ഇവിടെ എന്തും സംഭവിക്കാം. ഇത് അവസാനിക്കേണ്ടതുണ്ട്.

ഇന്ത്യയെ കശ്മീരാക്കാന്‍ നോക്കുകയാണ് അവര്‍. രാജ്യത്ത് ഇന്റര്‍നെറ്റ് ഇല്ല. കശ്മീരില്‍ എന്തൊക്കെ നടന്നിട്ടുണ്ട്. അതെല്ലാം ഇന്ത്യയില്‍ മൊത്തം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്- അരുന്ധതി റോയ് പറഞ്ഞു.

വിദ്യാര്‍ത്ഥി പ്രക്ഷോഭം വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് വിശ്വാസമുണ്ടെന്നായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം. ഇപ്പോള്‍ അല്ലെങ്കില്‍ രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അതുണ്ടാകും.

ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം 2016 ലേത് കൂടിയാണ്. അതിന്റെ ദേഷ്യവും കൂടി ഇതിലുണ്ട്. നോട്ട് നിരോധനത്തെ സൂചിപ്പിച്ചുകൊണ്ട് അരുന്ധതി റോയ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളോട് അണിനിരക്കാനും ശബ്ദമുയര്‍ത്താനും അരുന്ധതി റോയ് നേരത്തെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ബാങ്കുകള്‍ക്ക് മുന്നില്‍ വളരെ അച്ചടക്കത്തോടെ നാം വരിനിന്നു. അത് നമുക്കുമേല്‍ ചുമത്തപ്പെട്ടതാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ഒരു പദ്ധതിയായിരുന്നു അത്. ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും നമ്മുടെ ഭരണഘടനയെ തകര്‍ക്കുകയാണ് എന്നായിരുന്നു അരുന്ധതി റോയ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more