42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നഴ്‌സ് അരുണാ ഷാന്‍ ബാഗ് അന്തരിച്ചു
Daily News
42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന നഴ്‌സ് അരുണാ ഷാന്‍ ബാഗ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th May 2015, 11:27 am

aruna
മുംബൈ: ബലാല്‍സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയേണ്ടി വന്ന നഴ്‌സ് അരുണാ ഷാന്‍ബാഗ് മരണപ്പെട്ടു. മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നില നിര്‍ത്തിയിരുന്ന അരുണയുടെ ആരോഗ്യ സ്ഥിതി വഷളായത് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു.

1973 നവംബര്‍ 27നായിരുന്നു ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വെച്ച് അരുണ ബലാല്‍സംഗത്തിനും കൊടിയ പീഡനത്തിനും ഇരയായിരുന്നത്. വസ്ത്രം മാറ്റുന്നതിനിടെ സോഹന്‍ ലാല്‍ ദര്‍ഠ വാല്‍മീകി എന്ന ആശുപത്രി തൂപ്പുകാരനാണ് അരുണയെ ആക്രമിച്ചത്.

ചങ്ങല ഉപയോഗിച്ച് അരുണയുടെ കഴുത്ത് ഞെരിച്ചതിന് ശേഷമായിരുന്ന ബലാല്‍സംഗത്തിന് ഇരയാക്കിയത്. പീഡനത്തിനിടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചാണ് അവര്‍ അബോധാവസ്ഥയിലായിരുന്നത്.

അരുണയുടെ സഹ പ്രവര്‍ത്തകരാണ് തുടര്‍ന്നങ്ങോട്ട് അരുണയെ പരിചരിച്ചിരുന്നതും ചികിത്സിച്ചതും. പിങ്കി വിരാനി എന്ന മാധ്യമ പ്രവര്‍ത്തകയാണ് അരുണയുടെ കഥ പുറം ലോകത്തിന് അറിയിച്ച് കൊടുത്തത്.

അരുണക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  പിങ്കി വിരാനി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി ഇതംഗീകരിച്ചിരുന്നില്ല.