national news
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി: കെജ്രിവാള്‍ സര്‍ക്കാര്‍ നടപടി തെറ്റ്; അരുണ്‍ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 05, 12:36 pm
Thursday, 5th July 2018, 6:06 pm

ന്യൂദല്‍ഹി: ലഫ്.ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അധികാരംസംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ക്രിമിനല്‍ കേസുകളില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിക്കാന്‍ ദല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിയിലൂടെ വ്യക്തമായെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ രൂപീകരിച്ച കെജ്രിിവാള്‍ സര്‍ക്കാരിന്റെ മുന്‍നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജെയ്റ്റിലിയുടെ പ്രതികരണം.


Also Read:  വാട്ട്‌സാപ്പ് കൊലപാതങ്ങള്‍ നിയന്ത്രണാധീതമാവുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍


ദല്‍ഹി സര്‍ക്കാരിന് പൊലീസ് നിര്‍ദേശം നല്‍കാനുള്ള അധികാരമില്ല. അതിനാല്‍ കുറ്റകൃത്യം അന്വേഷിക്കുന്ന ഏജന്‍സിയെ നിയമിക്കാന്‍ സാധിക്കില്ലെനും ജെയ്റ്റിലി ചൂണ്ടിക്കാട്ടി.

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ബി.ജെ.പി എം.പിയും മുന്‍ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഡി.സി.സി.എ അഴിമതികളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രമണ്യത്തെ അന്വേഷണ കമ്മീഷനെ ദല്‍ഹി സര്‍ക്കാര്‍ നിയോഗിച്ചത്.


Also Read:  34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളി; ആദ്യ ജനപ്രിയ ബജറ്റുമായി എച്ച്.ഡി കുമാരസ്വാമി


എന്നാല്‍ ഈ നടപടിക്ക് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരുന്നു. കമ്മീഷനെ നിയോഗിച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അന്നത്തെ ലഫ്. ഗവര്‍ണര്‍ നജീബ് ജെങ് ഉത്തരവിട്ടിരുന്നു.

പൊലീസ്, ക്രമസമാധാനം, ഭൂമി എന്നീ വിഷയങ്ങളില്‍ ഒഴികെ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്ക് അനുസൃതമായി ലഫ്.ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നു.

എതിര്‍പ്പുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്യാം. വിയോജിപ്പ് രാഷ്ട്രപതിയെ അറിയിക്കാം. രാഷ്ട്രപതിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടി സ്വീകരിക്കാം. മന്ത്രിസഭയുടെ ഓരോ തീരുമാനത്തിലും രാഷ്ട്രപതിയുടെ ഉപദേശം തേടേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.