| Wednesday, 30th August 2023, 11:06 pm

ജയസൂര്യയുടെ സേഫ് സോണ്‍ വിമര്‍ശനത്തിന് പിന്നിലെ രാഷ്ട്രീയം

ജംഷിദ് പള്ളിപ്രം

എന്റെ ഓര്‍മയില്‍ ജയസൂര്യയുടെ അവസാന രാഷ്ട്രീയ വിമര്‍ശനം റോഡുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് നടത്തിയതാണ്. ശേഷം കണ്ട വിമര്‍ശനങ്ങള്‍ ഈ ആഴ്ചകളില്‍ വന്ന ഗണപതി വിഷയവും കര്‍ഷകരുടെ വിഷയവുമാണ്.
2021ലാണ് മേല്‍പറഞ്ഞ അവസാന രാഷ്ട്രീയ വിമര്‍ശനം. മന്ത്രി റിയാസിനെ വേദിയിലിരുത്തിയാണ് റോഡിനെതിരെ ആഞ്ഞടിച്ചത്.

അന്ന് ആ വിമര്‍ശനം നടക്കുന്ന ദിവസങ്ങളില്‍ രാജ്യത്ത് കര്‍ഷകരുടെ ഐതിഹാസികമായ സമരം നടക്കുകയാണ്. ഒരു വര്‍ഷവും നാല് മാസവും രണ്ട് ദിവസം നീണ്ട സമരത്തില്‍ എഴുനൂറോളം കര്‍ഷകരാണ് ആകെ കൊല്ലപ്പെട്ടത്. അസുഖ ബാധിതരായവര്‍ അതില്‍ കൂടുതലുണ്ട്.

കുട്ടികളും സ്ത്രീകളും യുവാക്കാളും വൃദ്ധരും തെരുവില്‍ മഴയും വെയിലും മഞ്ഞും കൊണ്ട് ഒന്നര വര്‍ഷക്കാലം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബില്ലിനെതിരെ സമരം ചെയ്യുമ്പോള്‍ കാണാത്ത ജയസൂര്യക്ക് റോഡുകാണാം റോഡിലെ കുഴികള്‍ കാണാം.
ജയസൂര്യ രാഷ്ട്രീയം പറയുന്നതില്‍ കുറ്റമൊന്നുമില്ല. എന്നാല്‍ ആ രാഷ്ട്രീയം സംശയകരമാണ്.

ജയസൂര്യയുടെ റോഡ് വിമര്‍ശനത്തിന് ശേഷം ഇന്നലെ വരെ രണ്ട് വര്‍ഷത്തിനിടെ സംഘപരിവാര്‍ രാജ്യത്ത് നടത്തിയ മുസ്‌ലിം ദളിത് ക്രിസ്ത്യന്‍ വംശഹത്യകളോ ഭരണകൂട ഭീകരതയോ കണ്ട് മനുഷ്യരുടെ പക്ഷം നില്‍ക്കാന്‍ മനസലിവില്ലാത്ത ജയസൂര്യയുടെ രാഷ്ട്രീയത്തെയാണ് സംശയം.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തിയപ്പോള്‍ ഹരിയാനയില്‍ സംഘപരിവാര്‍ ഭീകരര്‍ അഴിഞ്ഞാടിയപ്പോള്‍ അവസാനം ഇന്നലെകളില്‍ ഒരു മുസ്‌ലിം കുട്ടിയെ ഹിന്ദുത്വ വര്‍ഗീയവാദിയായ ടീച്ചര്‍ സഹപാഠികളെ കൊണ്ട് തല്ലിച്ചപ്പോള്‍ വേദനിക്കാത്ത ജയസൂര്യ പറയുന്ന രാഷ്ട്രീയം ഏതായാലും മനുഷ്യപക്ഷത്തിന്റെയോ മാനവികതയുടേതോ അല്ലെന്ന് നൂറ് ശതമാനം ഉറപ്പാണ്.
മിണ്ടാതിരുന്നിലും മനുഷ്യന്മാര്‍ കപടന്മാരാവരുത്…!

Content Highlight: Article about Jayasurya’s safe zone criticism

ജംഷിദ് പള്ളിപ്രം

Latest Stories

We use cookies to give you the best possible experience. Learn more