| Sunday, 4th April 2021, 9:14 pm

രാകേഷ് ടികായതിനെ ആക്രമിച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് എ.ബി.വി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: കര്‍ഷക യൂണിയന്‍ നേതാവ് രാകേഷ് ടികായതിനെ ആക്രമിച്ചത് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണെന്ന് എ.ബി.വി.പി നേതാവ് കുല്‍ദീപ് യാദവ്. അല്‍വാര്‍ പൊലീസിനോടാണ് കുല്‍ദീപിന്റെ കുറ്റസമ്മതം.

2019 ല്‍ അല്‍വാറില്‍ പ്രവര്‍ത്തിക്കുന്ന മത്‌സ്യ യൂണിവേഴ്‌സിറ്റി പ്രസിഡണ്ടായി സ്വതന്ത്രനായി മത്സരിച്ച കുല്‍ദീപ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇയാള്‍ എ.ബി.വി.പിയില്‍ ചേരുകയായിരുന്നു.

സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് കുല്‍ദീപ് അംഗത്വം സ്വീകരിച്ചത്.

വെള്ളിയാഴ്ചയായിരുന്നു ടികായതിന് നേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച കുല്‍ദീപ് അടക്കം 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ 33 പ്രതികളാണുള്ളത്.

വടികളും കല്ലുകളും കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിനോട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജസ്ഥാനിലെ ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാനായി പോകും വഴിയാണ് ടികായതിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Arrested ABVP leader’s confession: Attacked Rakesh Tikait’s convoy in Alwar to get publicity

We use cookies to give you the best possible experience. Learn more