| Saturday, 27th April 2024, 11:29 am

മമതയെ അറസ്റ്റ് ചെയ്ത് തൃണമൂൽ കോൺ​ഗ്രസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം; സുവേന്ദു അധികാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മമത ബാനര്‍ജിയെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സന്ദേശ്ഖാലി അക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടുവളപ്പില്‍ നിന്ന് വിദേശ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെയ്ഖിനെപ്പോലുള്ള തീവ്രവാദികളെ വളര്‍ത്തിയതിന് ശേഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമത ബാനര്‍ജിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സന്ദേശ്ഖാലിയില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളെല്ലാം വിദേശ നിര്‍മ്മിതമാണ്. ആര്‍.ഡി.എക്‌സ് പോലുള്ള സ്‌ഫോടക വസ്തുക്കളാണ് ഭീകരമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഈ ആയുധങ്ങളെല്ലാം ഉപയോഗിക്കുന്നത് ഭീകരരാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം,’ സുവേന്ദു അധികാരി പറഞ്ഞു.

മൂന്ന് വിദേശ നിര്‍മ്മിത റിവോള്‍വറുകള്‍, ഒരു വിദേശ നിര്‍മ്മിത പിസ്റ്റള്‍, ഒരു ഇന്ത്യന്‍ റിവോള്‍വര്‍ 45 കാലിബറിന്റെ 50 വെടിയുണ്ടകള്‍ എന്നിവയാണ് സന്ദേശ്ഖാലിയില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തത്. ടി.എം.സിക്കെതിരെ ബി.ജെ.പി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനോട് പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാനെതിരെ പീഡന പരാതിയും ഭൂമി കൈയ്യേറ്റ കേസും നിലനില്‍ക്കുന്നുണ്ട്. ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സന്ദേശ്ഖാലിയില്‍ ഈ വര്‍ഷമാദ്യം വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഷാജഹാനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: Arrest Mamata, declare TMC a terror outfit’, demands BJP leader after CBI searches at premises of Sandeshkhali accused

We use cookies to give you the best possible experience. Learn more