| Thursday, 31st December 2020, 12:26 pm

രജനിയും മോദിയും രണ്ട് കണ്ണുകളെന്ന് അര്‍ജുന മൂര്‍ത്തി; രാഷ്ട്രീയ ജീവിതം മതിയാക്കി രജനികാന്തിന്റെ പ്രധാന ഉപദേശകന്‍ തമിഴരുവി മണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തില്‍ നിന്നുള്ള രജനികാന്തിന്റെ പിന്മാറ്റത്തിന് പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് രജനിയുടെ പ്രധാന ഉപദേശകന്‍ തമിഴരുവി മണിയന്‍.

അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനാണ് തമിഴരുവി മണിയന്‍ അവസാനം കുറിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, ജനതാപാര്‍ട്ടി, ജനതാദള്‍, ലോക്ശക്തി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴരുവി മണിയന്‍ ഗാന്ധി മക്കള്‍ ഇയക്കം എന്ന പാര്‍ട്ടിയും രൂപീകരിച്ചിരുന്നു.

കാമരാജിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണു രാഷ്ട്രീയത്തില്‍ എത്തിയതെന്നും സത്യസന്ധര്‍ക്കു സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തില്‍ ഇനിയൊന്നും ചെയ്യാനില്ലെന്നുമാണ് തമിഴരുവി മണിയന്‍ പറഞ്ഞത്.

അതേസമയം രജനികാന്തും നരേന്ദ്രമോദിയും തന്റെ രണ്ട് കണ്ണുകളാണെന്നും എല്ലാവരും രജനിയുടെ തീരുമാനം അംഗീകരിക്കണമെന്നും താരം രൂപീകരിക്കാനിരുന്ന പാര്‍ട്ടിയുടെ ചീഫ് കോ-ഓര്‍ഡിനേറ്ററായിരുന്ന അര്‍ജുന മൂര്‍ത്തി പറഞ്ഞു.

തമിഴ്‌നാട് ബി.ജെ.പിയിലെ നേതാവായിരുന്നു നേരത്തെ അര്‍ജുന മൂര്‍ത്തി. അതേസമയം അര്‍ജുന മൂര്‍ത്തിയുടെ പ്രവേശനത്തിനെതിരെ രജനി ഫാന്‍സില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

രജനികാന്തിനായി ഇത്രയും നാള്‍ പ്രയത്നിച്ചവരെയും കൂടെ നിന്നവരെയും ഒഴിവാക്കി കൊണ്ടാണ് പാര്‍ട്ടി രൂപീകരണം നടക്കുന്നതെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

അതേസമയം രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറിയ രജനികാന്തിന്റെ കോലം കത്തിച്ച് ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് താരം പിന്‍മാറിയെങ്കിലും രജനിയുടെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി അടക്കമുള്ള പാര്‍ട്ടികള്‍.

ആര്‍.എസ്.എസുമായി ചേര്‍ന്ന് രജനികാന്തിന്റെ പിന്തുണ നേടിയെടുക്കാനാണ് ബി.ജെ.പിയുടെ തീരുമാനം. അതേസമയം രജനികാന്തുമായി ചര്‍ച്ചയ്ക്കായി കമല്‍ഹാസന് സമയം ചോദിച്ചിട്ടുണ്ട്. രജനിയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നാണ് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ കമല്‍ ഹാസന്‍ പറഞ്ഞത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നാണ് രജനീകാന്ത് ചൊവ്വാഴ്ച പറഞ്ഞത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നായിരുന്നു രജനീകാന്ത് ആദ്യം അറിയിച്ചിരുന്നത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം നേരിട്ടതിനെ തുടര്‍ന്ന് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ ആശങ്കപ്പെടുന്ന രീതിയില്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Arjuna Murthy says Rajini and Modi have two eyes; Tamilruvi Maniyan is Rajinikanth’s main adviser after ending his political career

We use cookies to give you the best possible experience. Learn more