| Tuesday, 16th May 2023, 2:32 pm

നിര്‍ണായക മത്സരത്തിന് മുമ്പ് മുംബൈക്ക് തിരിച്ചടി, സൂപ്പര്‍താരത്തെ പട്ടി കടിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും മുംബൈ ഇന്ത്യന്‍സിന്റെ യുവപേസറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് പട്ടി കടിയേറ്റു. ഇന്നത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായാണ് ഈ വിവരം താരം തന്നെ പങ്കുവെച്ചത്. ലഖ്‌നൗ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന്‍ കൈക്ക് കടിയേറ്റ വിവരം അറിയിച്ചത്. വിരലിന് മുറിവുള്ളതിനാല്‍ ഇന്ന് പരിശീലന സെഷനില്‍ താരത്തിന് ബൗള്‍ ചെയ്യാനായിട്ടില്ല.

ലഖ്‌നൗ താരങ്ങളായ യുധ്‌വീര്‍ സിങ്ങുമായും മൊഹ്‌സിനുമായി നടത്തുന്ന കുശലാന്വേഷണങ്ങള്‍ക്കിടെയാണ്, ഒരു ദിവസം മുമ്പ് തന്റെ ഇടത് കൈയില്‍ പട്ടി കടിച്ചെന്നും മുറിവുണ്ടെന്നും താരം വെളിപ്പെടുത്തിയത്. എന്നാല്‍ കാര്യമായ പരിക്കുകളൊന്നുമില്ലെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അര്‍ജുന്‍ പറയുന്നത് ലഖ്‌നൗ ടീം പങ്കുവെച്ച ട്വിറ്റര്‍ വീഡിയോയില്‍ തന്നെ കാണാം.

‘മുംബൈയില്‍ നിന്നെത്തിയ കൂട്ടുകാരന്‍’ എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സൂപ്പര്‍ ജയന്റ്‌സ് പങ്കുവെച്ചത്. ഇന്ന് രാത്രി ലഖ്‌നൗവിനെതിരെ നടക്കുന്ന മത്സരത്തില്‍ അര്‍ജുന്‍ കളിക്കില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിഹാസ താരത്തിന്റെ മകന്‍ ഈ ഐ.പി.എല്‍ സീസണിലാണ് അരങ്ങേറിയത്. ഐ.പി.എല്‍ പതിനാറാം എഡിഷനില്‍ കൊല്‍ക്കത്തക്കെതിരെ ആയിരുന്നു താരത്തിന്റെ കന്നിയങ്കം. ആദ്യ മത്സരത്തില്‍ കുറഞ്ഞ റണ്‍സുകള്‍ മാത്രമാണ് വിട്ടുനല്‍കിയതെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.

ഇതുവരെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റും താരം സ്വന്തമാക്കി. 2023ലെ ഐ.പി.എല്‍ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ താരത്തെ ടീമിലെത്തിച്ചത്. മുംബൈ ഓള്‍റൗണ്ടര്‍ കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫിയില്‍ കളിക്കാനായി ഗോവയിലേക്ക് താമസം മാറ്റിയിരുന്നു.

content highlights: Arjun Tendulkar bitten by dog during IPL

Latest Stories

We use cookies to give you the best possible experience. Learn more