| Tuesday, 5th March 2024, 1:49 pm

അന്ന് മമ്മൂക്കയുടെ അനുവാദം വാങ്ങി ലൊക്കേഷനില്‍ പോയി; പിന്നാലെ സിനിമയില്‍ ഞാനുമുണ്ടെന്ന് അനൗണ്‍സ്മെന്റ് വന്നു: അര്‍ജുന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അര്‍ജുന്‍ ദാസ്. ലോകേഷ് കനകരാജിന്റെ കൈതി എന്ന സിനിമയിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായത്. കൈതിക്ക് പിന്നാലെ ലോകേഷിന്റെ തന്നെ ചിത്രങ്ങളായ മാസ്റ്ററിലും വിക്രമിലും താരം അഭിനയിച്ചിരുന്നു.

ഈയിടെ മമ്മൂട്ടി ചിത്രമായ ടര്‍ബോയില്‍ വില്ലനായി അര്‍ജുന്‍ ദാസ് ഭാഗമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. താരം ടര്‍ബോയുടെ ലൊക്കേഷനിലെത്തിയതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

എന്നാല്‍ താന്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു അന്ന് ലൊക്കേഷനില്‍ പോയതെന്ന് പറയുകയാണ് അര്‍ജുന്‍ ദാസ്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

താന്‍ ഒരു തവണ മോഹന്‍ലാലിനെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയെ തനിക്ക് അതുവരെ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും അര്‍ജുന്‍ ദാസ് പറയുന്നു. അതുകൊണ്ടാണ് താന്‍ ടര്‍ബോയുടെ ലൊക്കേഷനില്‍ പോയി മമ്മൂട്ടിയെ കണ്ടതെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ടര്‍ബോ സിനിമയില്‍ താനുമുണ്ടെന്ന് എവിടെ നിന്നോ ഒരു അനൗണ്‍സ്മെന്റ് വന്നിരുന്നതുകൊണ്ട് അണിയറപ്രവര്‍ത്തകരില്‍ നിന്നും അനുവാദം വാങ്ങിയിട്ടാണ് മമ്മൂട്ടിയെ കാണാന്‍ പോയതെന്നും അര്‍ജുന്‍ ദാസ് പറഞ്ഞു.

‘മമ്മൂക്ക സാറിന്റെ അനുഗ്രഹം വാങ്ങാന്‍ വേണ്ടിയായിരുന്നു ടര്‍ബോയുടെ ലൊക്കേഷനില്‍ പോയത്. കാരണം അതിന്റെ മുമ്പ് ഞാന്‍ മോഹന്‍ലാല്‍ സാറിനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയിരുന്നു.

എന്നാല്‍ മമ്മൂക്കയെ എനിക്ക് അതുവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആ സമയത്ത് ടര്‍ബോയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഞാനും ആ സിനിമയില്‍ ഉണ്ടെന്ന് എവിടെ നിന്നോ ഒരു അനൗണ്‍സ്മെന്റ് വന്നിരുന്നു.

അതുകൊണ്ട് ഞാന്‍ അവരില്‍ നിന്നും അനുവാദം വാങ്ങിയിട്ടാണ് മമ്മൂക്കയെ പോയി കണ്ടത്. കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരാണ് മമ്മൂക്കയും ലാലേട്ടനും. ലാലേട്ടനെ ആദ്യം തന്നെ കാണാനുള്ള ഭാഗ്യം കിട്ടിയിരുന്നു.

അന്ന് ലാലേട്ടന്റെ അനുഗ്രഹവും വാങ്ങിയതാണ്. അതിന്റെ ഫോട്ടോയും എന്റെ കയ്യിലുണ്ട്. അതുകൊണ്ട് ടര്‍ബോയുടെ ലൊക്കേഷനില്‍ പോയി മമ്മൂക്കയെ കണ്ട് അനുഗ്രഹം വാങ്ങുകയായിരുന്നു,’ അര്‍ജുന്‍ ദാസ് പറഞ്ഞു.


Content Highlight: Arjun Das Talks About Mammootty And Turbo Movie

We use cookies to give you the best possible experience. Learn more