ഭ്രമയുഗം റിലീസ് ആവുന്നത് വരെ അച്ഛന്റെയടുത്ത് ഒന്നും പറഞ്ഞിരുന്നില്ല: അർജുൻ അശോകൻ
Film News
ഭ്രമയുഗം റിലീസ് ആവുന്നത് വരെ അച്ഛന്റെയടുത്ത് ഒന്നും പറഞ്ഞിരുന്നില്ല: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th February 2024, 9:49 pm

പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെ പ്രദർശനം തുടന്നുകൊണ്ടിരിക്കുകയാണ്.

അർജുൻ അശോകന്റെ പ്രകടനത്തിനെക്കുറിച്ച് ആദ്യ ഷോ കഴിഞ്ഞിറങ്ങിയപ്പോൾ താരത്തെ ചേർത്ത് നിർത്തി അച്ഛൻ(അശോകൻ) പ്രശംസിച്ചിരുന്നു. അതിന് ശേഷം അച്ഛൻ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് താൻ അച്ഛനെ നേരിട്ട് കണ്ടിട്ടില്ല എന്നായിരുന്നു അർജുന്റെ മറുപടി. തന്റെ മാതാപിതാക്കൾ ഇങ്ങനെയൊരു കഥാപാത്രം ചെയ്യുമെന്ന് കരുതിയില്ലെന്നും അർജുൻ പറഞ്ഞു. പടത്തിനെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞിരുന്നില്ലെന്നും അർജുൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

‘അതിന് ശേഷം ഞാനും അച്ഛനും നേരിട്ട് കണ്ടിട്ടില്ല. പക്ഷേ നല്ല ഹാപ്പിയായി. സത്യം പറഞ്ഞാൽ അച്ഛനും അമ്മയും വിചാരിച്ചിട്ടില്ല ഞാൻ ഇങ്ങനെ ഒരു ക്യാരക്ടർ ചെയ്യുമെന്ന്. ഞാനീ പടത്തിനെ കുറിച്ച് അധികം ഒന്നും പറഞ്ഞിട്ടില്ല. പറയണ്ട എന്ന് എല്ലാവരും പറഞ്ഞു. അച്ഛന്റെ എക്സൈറ്റ്മെന്റ് കാരണം ആരുടെയെങ്കിലും അടുത്ത് അറിയാതെയെങ്കിലും പറഞ്ഞു കഴിഞ്ഞാൽ എന്ന് വിചാരിച്ചിട്ട് ഞാൻ പറഞ്ഞില്ല. പടം കണ്ടു കഴിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായി,’ അർജുൻ പറഞ്ഞു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകനും സിദ്ധാർഥ് ഭരതനും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായി ചിത്രത്തിൽ നിറഞ്ഞാടുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായി കട്ടയ്ക്ക് തന്നെ പിടിച്ച് നിൽക്കുന്നുമുണ്ട്. സിനിമയുടെ ആര്‍ട്ട് വര്‍ക്കും സംഗീതവും ദൃശ്യാവിഷ്കാരവും ഏറെ പ്രശംസ നേടുന്നുണ്ട്.

17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംഭാഷണങ്ങളെഴുതുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ക്രിസ്റ്റോ സേവിയര്‍ സംഗീതവും, ഷഹനാദ് ജലാല്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Content Highlight: Arjun ashokan about his father’s reaction after bramayugam