ഭ്രമയുഗം പഠിപ്പിച്ച ഒരു പാഠമുണ്ട്; തുടർന്നങ്ങോട്ട് അതായിരിക്കും പിന്തുടരുക: അർജുൻ അശോകൻ
Film News
ഭ്രമയുഗം പഠിപ്പിച്ച ഒരു പാഠമുണ്ട്; തുടർന്നങ്ങോട്ട് അതായിരിക്കും പിന്തുടരുക: അർജുൻ അശോകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th February 2024, 5:49 pm

ഭ്രമയുഗത്തിന് ശേഷം തന്റെ കരിയറിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ. താൻ ഓരോ ക്യാരക്ടേഴ്‌സ് ചെയ്യുമ്പോഴും സമയമെടുത്ത് കുറച്ചുകൂടെ നന്നാക്കി ചെയ്യാൻ തുടങ്ങിയെന്ന് അർജുൻ പറഞ്ഞു. താൻ കൂടെ അഭിനയിച്ചവർ അടിപൊളി ആണെന്നും അർജുൻ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അർജുൻ അശോകൻ.

‘ഞാൻ വിശ്വസിക്കുന്നത് ഭ്രമയുഗം എന്ന പടം എന്നെ കുറച്ചുകൂടെ റിഫൈൻഡ് ആക്കി എന്നുള്ളതാണ്. അതിനുശേഷം ഞാൻ ഓരോ ക്യാരക്ടേഴ്സ് ചെയ്യുമ്പോഴും സമയമെടുത്ത്, കുറച്ചുകൂടി ബെറ്റർ ആക്കി ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് ഞാൻ തന്നെ വിശ്വസിക്കുന്നുണ്ട്. ഒന്നാമത് കൂടെ അഭിനയിച്ചവരും അടിപൊളിയാണ്. മമ്മൂക്കയുടെ കൂടെ, അതുപോലെ രാഹുലേട്ടന്റെ ഓരോ ഫൈൻ ട്യൂൺ പരിപാടികളൊക്കെയുണ്ട്. ആ ഒരു 40 , 45 ദിവസം ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ, നമ്മൾ അടുത്ത പടത്തിന് പോകുമ്പോൾ ആ ക്യാരക്ടർ എങ്ങനെ പിടിക്കാമെന്നും ഒന്നുകൂടെ റിഫൈൻഡ് ആകണെമന്നും ആലോചിക്കും. അത് രസമായിരുന്നു. ആ കാര്യങ്ങളൊക്കെ ഫീൽ ആയിട്ടുണ്ട്,’ അർജുൻ അശോകൻ പറഞ്ഞു.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒരുപാട് കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്.

അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സിനിമാ ഇന്‍ഡസ്ട്രിയിലെ പലരും മമ്മൂട്ടിയെയും സിനിമയെയും അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോക്ക് താഴെ, ഞാന്‍ നിങ്ങളുടെ കട്ട ആരാധകനാണെന്ന് പറഞ്ഞുകൊണ്ട് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍ കമന്റിട്ടു. മമ്മൂട്ടിക്ക് പുറമെ സിദ്ധാർഥ് ഭരതന്റെയും അർജുൻ അശോകന്റെയും കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സായാണ് ഭ്രമയുഗം വിലയിരുത്തപ്പെടുന്നത്.

Content Highlight: Arjun ashokan about his character selection after bramayugam