കേരളത്തിലെ ഭൂസമരചരിത്രത്തില്‍ നിര്‍ണായകമായ ഒരു രാഷ്ട്രീയ മുദ്രാവാക്യവുമുയര്‍ത്തിയാണ് 2012 ല്‍ ആദിവാസി ദളിത് മുന്നേറ്റ സമതിയുടെ മുന്‍കൈയില്‍ കൊല്ലം ജില്ലയിലെ അരിപ്പയില്‍ ഭൂസമരമാരംഭിക്കുന്നത്. ഭൂരഹിതരായ ദളിത്- ആദിവാസി പിന്നോക്ക വിഭാഗങ്ങളെ മൂന്ന് സെന്റ്-അഞ്ച് സെന്റ് കോളനികളിലേക്ക് കുടിയിരുത്തുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന കാലമായിരുന്നു അത്. എന്നാല്‍ മണ്ണില്‍ പണിയെടുക്കുന്ന അടിസ്ഥാന വിഭാഗങ്ങള്‍ക്ക് തങ്ങളുടെ ജീവനോപാധികളോടുകൂടി നിലനില്‍ക്കാന്‍ ഈ കോളനി ജീവിതം പര്യാപ്തമാവില്ലെന്ന് തിരിച്ചറിഞ്ഞ ദളിത്-ആദിവാസി മുന്നേറ്റം കൃഷിഭൂമിയ്ക്കായുള്ള രാഷ്ട്രീയസമരങ്ങളിലേക്ക് നീങ്ങുകയായിരുന്നു. “കോളനി വിട്ട് കൃഷിഭൂമിയിലേക്ക്” എന്ന ഈ മുദ്രാവാക്യവുമായി നൂറുകണക്കിന് കുടുംബങ്ങള്‍ സമരഭൂമിയിലെത്തി തങ്ങളുടെ അധികാരം സ്ഥാപിച്ചു.
അരിപ്പയില്‍ ഈ സമരമാരംഭിച്ചിട്ട് അഞ്ചര വര്‍ഷം പിന്നിടുകയാണ്. എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും നിരന്തരം ഭൂമി നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. സമരത്തെ പൊളിക്കാനുള്ള ശ്രമങ്ങളും ഒട്ടേറെ തവണ നടന്നു. പ്രദേശത്ത് കുടില്‍കെട്ടി സമരം ചെയ്യുന്നവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതിന് വിശദമായ സര്‍വേ നടത്താന്‍ 2017 നവംബറില്‍ വനം വകുപ്പ് മന്ത്രി കെ രാജു ഉറപ്പു നല്‍കിയിരുന്നു. മൂന്നു മാസത്തിനകം ഇത് പൂര്‍ത്തിയാക്കി ഭൂവിതരണം നടത്തുമെന്നും അറിയിച്ചിരുന്നു. പക്ഷെ കൃത്യമായി സര്‍വ്വെ നടത്താനോ ഭൂവിതരണം ചെയ്യാനോ തയ്യാറായില്ലെന്ന് മാത്രമല്ല ഭൂരഹിതരായ സമരക്കാര്‍ അവരുടെ ഉപജീവനത്തിനായി ചെയ്തുവരുന്ന നെല്‍ക്കൃഷി തടസപ്പെടുത്തുകയാണ് ഭരണകൂടം ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ ഈ വഞ്ചനയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ സമരക്കാര്‍ കൊല്ലം കലക്ടറേറ്റ് ഉപരോധിച്ചിരുന്നു. തരിശുനിലങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ കൃഷിക്ക് വിട്ടുകൊടുക്കുന്ന സമയത്താണ് അവകാശപ്പെട്ട ഭൂമിയില്‍ കൃഷി ചെയ്തതിന് ഇടതുപക്ഷ സര്‍ക്കാരും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ഉപരോധിച്ചു കൊല്ലുന്നതെന്ന് സമരക്കാര്‍ പറയുന്നു.
അരിപ്പ സമരം
2009ല്‍ പ്രഖ്യാപിച്ച ചെങ്ങറ ഭൂസമര പരിഹാര പാക്കേജില്‍ ഉള്‍പ്പെടാത്തവരും വാസയോഗ്യമല്ലാത്തതും കൃഷിയോഗ്യമല്ലാത്തതുമായ ഭൂമി ലഭിച്ചവരും സംയുക്തമായിട്ടാണ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ ഭൂസമരം നടത്തുന്നത്. തങ്ങള്‍കുഞ്ഞ് മുസ്ലിയാര്‍ എന്നയാളില്‍ നിന്നും കുത്തകപ്പാട്ടം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത റവന്യൂ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം.
നടപ്പാക്കാത്ത അരിപ്പ ഭൂസമര പാക്കേജ്
2017 നവംബര്‍ ആറിനാണ് വനംമന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മൂന്നുമാസത്തിനകം സര്‍വ്വെ നടത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. പക്ഷെ കൃത്യസമയത്ത് സര്‍വ്വെ നടത്താതിരുന്ന അധികൃതര്‍ ഫെബ്രുവരി പകുതിയിലെ ഒരു ബസ് സമരദിവസം യാതൊരു മുന്നറിയിപ്പും കൂടാതെ വന്ന് സര്‍വ്വെ നടത്തി തിരിച്ചുപോവുകയായിരുന്നു.
സമരം ചെയ്യുന്ന ഭൂരിപക്ഷം വരുന്ന ജനങ്ങളെയും പുറത്താക്കിക്കൊണ്ടുള്ള സര്‍വ്വെ നടത്തിപ്പാണ് സര്‍ക്കാര്‍ അന്ന് ലക്ഷ്യം വെച്ചതെന്ന് സമരസമിതി നേതാവായ ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു.
“”സര്‍വ്വെ നടത്തുന്നതിനായി ഞങ്ങള്‍ മൂന്നുമാസത്തോളം കാത്തിരുന്നിരുന്നു. പക്ഷെ കൃത്യസമയത്ത് കണക്കെടുപ്പിന് അവര്‍ വന്നില്ല. പിന്നീട് വന്നതാകട്ടെ സ്വകാര്യബസ് തൊഴിലാളികളുടെ സമരം ആരംഭിച്ച ദിവസവും. സ്ഥലത്തെത്തിയ ഇരുപതംഗ റെവന്യൂ സംഘം തത്സമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ മാത്രമാണ് കണക്കിലെടുത്ത്ത്. കേവലം ഒരു മണിക്കൂറിനുള്ളില്‍ കണക്കെടുപ്പ് പൂര്‍ത്തിയാക്കി അവര്‍ പോവുകയും ചെയ്തു. ജോലിക്കും ആശുപത്രിയിലേക്കുമെല്ലാമായി പുറത്തു പോയ ഏതാണ്ട് നൂറോളം കുടുംബങ്ങളാണ് ഈ കണക്കെടുപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടത്.
പുറത്ത് പോയ ആളുകള്‍ക്ക് ഒരു വണ്ടി വിളിച്ച് തിരിച്ചു വരാനുള്ള സമയം പോലും അനുവദിച്ചില്ല. സമരത്തെ തകര്‍ക്കുകയെന്നതാണ് ഇവരുടെ തന്ത്രമെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാകും. ഈ രിതിയില്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയെങ്കിലും അന്ന് ലിസ്റ്റില്‍പ്പെടുത്തിയവരുടെ കാര്യത്തില്‍ പോലും തുടര്‍നടപടിയുണ്ടായില്ല. ഒഴിവാക്കപ്പെട്ടവരെ ചേര്‍ത്ത് വീണ്ടും കണക്കെടുപ്പ് നടത്താനുള്ള നടപടിയും ഉണ്ടായില്ല.”” ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു.
2017 ആഗസ്റ്റ് 25നും ഇതുപോലൊരു സര്‍വ്വെ സര്‍ക്കാര്‍ നടത്തിയിരുന്നു. അന്ന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ റോഡില്‍ തങ്ങളുടെ ആളുകളെ നിരത്തി അവിടെ നിന്ന് സമരക്കാരെന്ന വ്യാജേന കണക്കെടുപ്പ് നടത്തുകയാണുണ്ടായതെന്ന് ശ്രീരാമന്‍ കൊയ്യൊന്‍ പറഞ്ഞു. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരഭൂമിയില്‍ വന്ന് ഷെഡുകളില്‍ കയറി കണക്കെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാമതും സര്‍വ്വെ നടത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദേശം വന്നത്.
കൃഷി നിരോധിച്ചത്
സര്‍വ്വെ നടത്താനുള്ള വനം വകുപ്പ് മന്ത്രി രാജുവിന്റെ നിര്‍ദ്ദേശം വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് (2017, നവംബര്‍ 23) സമരഭൂമിയില്‍ ചെയ്യുന്ന നെല്‍ക്കൃഷി നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിട്ടത്. കൃഷി ചെയ്യുന്നത് വിധ്വംസക പ്രവര്‍ത്തനമാണെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറഞ്ഞത്. കൃഷി നിരോധിക്കാന്‍ അധികൃതരും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും കളിച്ച നീക്കത്തെ കുറിച്ച് ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നതിങ്ങനെ
“അരിപ്പയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോട് കൂടി ഞങ്ങള്‍ക്ക് സമാന്തരമായി മറ്റൊരു സമരവും നടക്കുന്നുണ്ട്. അവരെ സ്വാധീനിച്ച് കൊണ്ട് ഞങ്ങളുടെ സമരഭൂമിയിലേക്ക് അക്രമവുമായി കടന്നു വരികയും സംഘര്‍ഷമുണ്ടാക്കുകയുമായിരുന്നു സമരത്തെ പൊളിക്കാന്‍ ചെയ്തത്. അങ്ങനെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് കൊണ്ട് തത്ക്കാലത്തേക്ക് കൃഷി നിര്‍ത്തിവെപ്പിച്ചു. നവംബര്‍ 17ാം തിയ്യതി കലക്ടര്‍ ചര്‍ച്ച വിളിച്ചിട്ടുണ്ടെന്നും ആ ചര്‍ച്ചയ്ക്ക് ശേഷം അവിടെ കൃഷിയിറക്കാനുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും അവര്‍ അറിയിച്ചു.
പക്ഷെ പതിനേഴാം തിയ്യതി അവര്‍ ചെയ്തത് നെല്‍ക്കൃഷി നിരോധിച്ചു കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് വില്ലേജ് ഓഫീസര്‍ വഴി ഞങ്ങളുടെ കൈകളിലെത്തിക്കുകകയായിരുന്നു. നെല്‍ക്കൃഷി ചെയ്യുന്നത് വിധ്വംസക പ്രവര്‍ത്തനമാണെന്നാണ് ഉത്തരവില്‍ കലക്ടര്‍ എഴുതിയത്. അതായത് ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയുന്ന കാലഘട്ടത്തില്‍ ഒരു പൈസ പോലും ആരില്‍ നിന്നും സാമ്പത്തിക സഹായം വാങ്ങാതെ ഞങ്ങളുടെ കഠിനാദ്ധ്വാനം കൊണ്ട് രൂപപ്പെടുത്തിയ വയലില്‍ നെല്‍ക്കൃഷി ചെയ്യുന്നതിനെ വിധ്വംസക പ്രവര്‍ത്തനമെന്ന് വിളിച്ച് ആക്ഷേപിക്കുകയും നെല്‍ക്കൃഷി നിരോധിക്കുകയുമാണ് ചെയ്തത്. ഇതേ കൃഷിസ്ഥലത്തിന് സമീപമുള്ള സര്‍ക്കാര്‍ ഭൂമിയില്‍ നെല്‍ക്കൃഷി നടക്കുന്നുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം. അവര്‍ക്ക് നിരോധനമൊന്നും ബാധകമല്ല. എന്നിട്ടും ആദിവാസികളടക്കമുള്ളവര്‍ക്ക നല്‍കാമെന്ന് പറഞ്ഞ ഭൂമിയില്‍ കൃഷിയിറക്കി ഉപജീവനം നടത്തുന്നതിനെയാണ് ഇവര്‍ തടയുന്നത്.”
കൃഷി ചെയ്തിടത്ത് മുവ്വായിരത്തോളം റബ്ബര്‍ മരങ്ങള്‍ ഉണ്ടായിരുന്നിട്ടും അതിനെയൊന്നും നശിപ്പിക്കാതെ, പാഴായി കിടന്നതും നൂറുകൊല്ലത്തോളം കൃഷി ചെയ്യാതിരുന്നതുമായ ഒരിടം വയലാക്കി രൂപപ്പെടുത്തിയാണ് കൃഷി ആരംഭിച്ചിരുന്നതെന്നും ശ്രീരാമന്‍ പറയുന്നു.
വിവേചനം സൃഷ്ടിച്ച് സമരത്തെ പൊളിക്കാന്‍ ശ്രമിച്ചു
സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ പ്രാദേശിക രാഷ്ട്രീയനേതൃത്വം ശ്രമിച്ചതായി ശ്രീരാമന്‍ കൊയ്യോന്‍ പറയുന്നു. 2017 നവംബര്‍ ആറിന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഇത്തരത്തിലുള്ള നീക്കമെന്നും ശ്രീരാമന്‍ പറയുന്നു.
“അവിടെയുള്ള ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞു. മറ്റുള്ളവര്‍ക്ക് പിന്നീട് ഭൂമി കണ്ടെത്തി കൊടുക്കുന്ന മുറയ്ക്ക് സമരഭൂമിയുടെ വെളിയിലും ഭൂമി നല്‍കാമെന്ന് പറഞ്ഞു. ഈ രീതിയില്‍ പെട്ടെന്ന് ഭൂമി തരാമെന്ന് പറഞ്ഞ് ആദിവാസികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ഭൂമി പെട്ടെന്ന് ലഭിക്കണമെങ്കില്‍ സമരം നിര്‍ത്തി പുറത്തേക്ക് പോകണമെന്നും അവര്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആദിവാസികള്‍ക്ക് ഈ കൊടുക്കാനുള്ള ഉദ്ദേശം സര്‍ക്കാരിന് ഉണ്ടായിരുന്നെങ്കില്‍ പിന്നെ ഇറങ്ങണമെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഈ ഭൂമി ആദിവാസികള്‍ക്ക് കൊടുക്കാന്‍ അവര്‍ക്ക് ഒരിക്കലും ഉദ്ദേശമില്ലെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
വളരെ സത്യസന്ധമായി നടന്ന സമരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഒരു ശ്രമമാണ് അവരവിടെ പ്രയോഗിച്ചത്. ഭൂമിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട തന്ത്രം ആദിവാസികള്‍ തിരിച്ചറിയുകയും സമരത്തോടൊപ്പം നില്‍ക്കുകയുമുണ്ടായി.
ഭിന്നിപ്പിക്കുന്ന തന്ത്രം നേരിടുന്നതിനായി മൂപ്പനായ സി.കെ തങ്കപ്പന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് ഞങ്ങള്‍ ഒരു കത്ത് കൊടുത്തു
അതായത് തങ്ങള്‍ ഒരുമിച്ച് ആദിവാസി ദളിത് സമരസമിതിയുടെ നേതൃത്വത്തില്‍ സമരം ചെയ്തവരാണ്. എന്നതിനാല്‍ എല്ലാവര്‍ക്കും ഭൂമികിട്ടാതെ ഭൂമി സ്വീകരിക്കില്ലെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് മുഴുവന്‍ പേര്‍ക്കും ഭൂമികിട്ടാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഊരുകൂട്ടത്തിന്റെ മിനുട്ട്‌സ് ഞങ്ങള്‍ കലക്ടര്‍ക്ക് കൊടുക്കുകയാണുണ്ടായത് “