| Saturday, 15th April 2023, 11:00 am

അരിക്കൊമ്പന്‍ വിഷയം: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍.

ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ്
ലൈഫ് ഗാര്‍ഡിനാണെന്ന് കേരളം ഹരജിയില്‍ പറഞ്ഞു. ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

‘1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. ഈ നിയമം ഉപയോഗിച്ച് കൊണ്ട് അരിക്കൊമ്പനുമായി സംബന്ധിച്ച നടപടികള്‍ വാര്‍ഡന്‍ നേരത്തെ എടുത്തിരുന്നു.

ആനയെ പിടിക്കുന്നതിനും പ്രത്യേകമായി സംരക്ഷിക്കുന്നതിനുമുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു,’ ഹരജിയില്‍ പറയുന്നു.

അരിക്കൊമ്പന്‍ ഇതുവരെ നടത്തിയിട്ടുള്ള അക്രമങ്ങളും സര്‍ക്കാര്‍ അപ്പീലില്‍ സൂചിപ്പിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധവും ചൂണ്ടിക്കാട്ടുന്നുണ്ട്.

സര്‍ക്കാരിന് വേണ്ടി മുതിന്ന അഭിഭാഷകന്‍ ജെയ്ദി ഗുപ്താണ് കേസില്‍ ഹാജരാകുന്നത്. അതേസമയം കാട്ടില്‍ സൗര്യമായി ജീവിക്കാനുള്ള അവകാശം അരിക്കൊമ്പന് ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണ സംഘടന തടസ ഹരജി നല്‍കിയിട്ടുണ്ട്.

നേരത്തെ കാട്ടാനയെ പിടികൂടി കൂട്ടിലടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പകരം സ്ഥലം കണ്ടെത്താന്‍ 5 ദിവസത്തെ കാലാവധിയും ഹൈക്കോടതി നല്‍കിയിരുന്നു.

content highilight: Arikomban matter: High Court order should be stayed; The state government appealed to the Supreme Court

We use cookies to give you the best possible experience. Learn more