| Friday, 9th December 2022, 8:56 am

അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം നിയന്ത്രിക്കാനെത്തുന്നത് മെസിക്ക് ഇളവ് നല്‍കാത്ത റഫറി!

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ അര്‍ജന്റീന നെതര്‍ലന്‍ഡ്‌സിനെയാണ് നേരിടുന്നത്.

കരുത്തരായ ഡച്ച് ടീമിനെ കീഴ്‌പ്പെടുത്തി അര്‍ജന്റീന സെമിയിലേക്ക് കടന്നുകിട്ടാന്‍ കൊതിക്കുമ്പോഴാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ആ വാര്‍ത്തയെത്തിയത്.

അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് പോരാട്ടം നിയന്ത്രിക്കാനെത്തുന്നത് കര്‍ക്കശകാരനായ റഫറിയെന്ന് പൊതുവെ വിശേഷണമുള്ള മാതേവു ലാഹോസ് ആണ്. ഇതിഹാസതാരം ഡീഗോ മറഡോണക്ക് മെസി ആദരമര്‍പ്പിച്ച മത്സരത്തില്‍ ലാഹോസ് ആയിരുന്നു റഫറിയായി എത്തിയിരുന്നത്.

കളിയില്‍ ഗോള്‍ നേടിയ മെസി തന്റെ ജേഴ്സി അഴിച്ചുമാറ്റി മറഡോണയുടെ പ്രശസ്തമായ ഓള്‍ഡ് ബോയ്സ് ജേഴ്സി അണിഞ്ഞ് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആദരം അര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ ഉടന്‍ തന്നെ റഫറി മെസിക്ക് മഞ്ഞക്കാര്‍ഡ് കാട്ടുകയായിരുന്നു. നിയമപ്രകാരം കാര്‍ഡ് കാണിക്കാമെങ്കിലും ഇളവ് നല്‍കാന്‍ സാധിക്കുന്ന സാഹചര്യമായിരുന്നു അത്. അന്നത്തെ സംഭവത്തില്‍ എതിര്‍ ടീമിന്റെ ആരാധകര്‍ പോലും മെസിയുടെ പക്ഷം ചേരുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മല്‍സരം നിയന്ത്രിച്ചിരുന്നതും ലാഹോസാണ്. അന്ന് ആറ് മഞ്ഞക്കാര്‍ഡുകളാണ് ലാഹോസ് വീശിയത്. പിന്നീട് യു.എസ്.എ – ഇറാന്‍ മത്സരം നിയന്ത്രിച്ചപ്പോഴും നാല് കാര്‍ഡുകള്‍ പൊക്കി. അര്‍ജന്റീനക്കെതിരെ ലാഹോസ് കര്‍ക്കശമായി പെരുമാറുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

അതേസമയം ഡിസംബര്‍ ഒമ്പതിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് അര്‍ജന്റീന – നെതര്‍ലന്‍ഡ്‌സ് പോരാട്ടം. 2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല.

ഇരുടീമുകളും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറിയ 2014 സെമി ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. ഇതിന് ശേഷം 2022 ഖത്തറിലെ ക്വാര്‍ട്ടറിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്.

Content Highlights: Argentina vs Holland referee revealed as Messi meets official who booked him for Maradona tribute after idol’s death

We use cookies to give you the best possible experience. Learn more