| Wednesday, 20th March 2024, 2:53 pm

ആ സിനിമയോടെ ഒരു കോടി കിട്ടുമെന്ന് പറഞ്ഞപ്പോള്‍ 'സാര്‍ 50 ലക്ഷം മതി'യെന്നായിരുന്നു വിജയ്‌യുടെ മറുപടി: സ്വര്‍ഗചിത്ര അപ്പച്ചന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു ഫാസിലിന്റെ അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍ – ശാലിനി കൂട്ടുക്കെട്ടിലെത്തിയ ചിത്രം സ്വര്‍ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് നിര്‍മിച്ചിരുന്നത്.

ഈ സിനിമ ഫാസില്‍ കാതലുക്കു മരിയാതൈ എന്ന പേരില്‍ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. കുഞ്ചാക്കോ ബോബന് പകരം വിജയ് നായകനായ ചിത്രത്തില്‍ ശാലിനി തന്നെയായിരുന്നു നായിക. ഈ സിനിമയിലൂടെ വിജയ്ക്ക് മികച്ച നടനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

താന്‍ കാതലുക്കു മരിയാതൈയുടെ ലൊക്കേഷനില്‍ പോയപ്പോള്‍ വിജയ്‌യെ കണ്ടതിനെ കുറിച്ച് പറയുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാച്ചിക്ക അനിയത്തി പ്രാവ് തമിഴില്‍ റീമേക്ക് ചെയ്യുകയായിരുന്നു. അതിന്റെ ഷൂട്ട് കൊച്ചിയില്‍ വെച്ചായിരുന്നു നടന്നത്. കാതലുക്കു മരിയാതൈ എന്നായിരുന്നു സിനിമയുടെ തമിഴിലെ പേര്. ഞാന്‍ ഒരിക്കല്‍ അതിന്റെ ഷൂട്ടിങ് കാണാന്‍ പോയിരുന്നു. വിജയ് എന്ന ഒരു ചെറിയ പയ്യനാണ് നായകന്‍.

പാച്ചിക്ക അപ്പോള്‍ വിജയ്‌യെ വിളിച്ച് മലയാളം പടത്തിന്റെ പ്രൊഡ്യൂസറാണ് ഈ ഇരിക്കുന്നതെന്ന് പറഞ്ഞ് എന്നെ പരിചയപെടുത്തി. വിജയ് അത് കേട്ട് ബഹുമാനത്തോടെ കസേര വലിച്ചിട്ട് എന്റെ അടുത്തേക്ക് വന്നിരുന്നു. അന്ന് ഇവന്‍ ചെറിയ ഒരു ചെക്കനാണ്.

സാര്‍ എന്ന് വിളിച്ച് വലിയ ബഹുമാനത്തിലാണ് വിജയ് സംസാരിച്ചത്. നമ്മളാണെങ്കില്‍ കുറേ സിനിമകളില്‍ വര്‍ക്ക് ചെയ്ത് നില്‍ക്കുകയാണ്. പാച്ചിക്ക വിജയ്‌യുടെ മുന്നില്‍ പ്രൊഡ്യൂസറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ ഞാന്‍ അവന്റെ മുന്നില്‍ ആ ഒരു ലെവലില്‍ ഇരുന്നു.

കുറച്ച് കഴിഞ്ഞ് ഞാന്‍ വിജയ്‌യോട് ഇപ്പോള്‍ എത്രയാണ് ശമ്പളം വാങ്ങുന്നതെന്ന് ചോദിച്ചു. ഈ പടത്തിന് 17 ലക്ഷമാണ് എന്നായിരുന്നു വിജയ്‌യുടെ മറുപടി. ഞാന്‍ എന്തോ ചിന്തിച്ച ശേഷം ഈ പടം കഴിഞ്ഞാല്‍ വിജയ്‌യുടെ സാലറി ഒരു കോടി വരുമെന്ന് പറഞ്ഞു.

വിജയ് പെട്ടെന്ന് കൈ പിടിച്ചിട്ട് സാര്‍ ഒരു 50 ലക്ഷം കിട്ടിയാല്‍ മതിയെന്നാണ് പറഞ്ഞത്. ആ സിനിമ വലിയ ഹിറ്റാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തമിഴില്‍ ഒരു സിനിമ ഹിറ്റായാല്‍ ഹീറോയുടെ സാലറി ഇരട്ടിയാകും. അതുകൊണ്ടായിരുന്നു ഞാന്‍ അങ്ങനെ പറഞ്ഞത്,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.


Content Highlight: Appachan Talks About Kadhalukku Mariyadhai Movie And Vijay

We use cookies to give you the best possible experience. Learn more