national news
അംബേദ്ക്കര്‍ പ്രതിമ സ്ഥാപിച്ചതിന് വിമര്‍ശിച്ച ബി.ജെ.പി മാപ്പു പറയണം: മായാവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 06:15 pm
Wednesday, 31st October 2018, 11:45 pm

ലക്‌നൗ: അംബേദ്ക്കര്‍ പ്രതിമ സ്ഥാപിച്ചതിന് പണ്ട് വിമര്‍ശിച്ച ബി.ജെ.പിയും ആര്‍.എസ്.എസും മാപ്പു പറയണമെന്ന് മായാവതി. ബി.എസ്.പി സര്‍ക്കാര്‍ പ്രതിമകള്‍ സ്ഥാപിച്ചപ്പോള്‍ ദുര്‍വ്യയമാണെന്നാണ് കുറ്റപ്പെടുത്തിയിരുന്നതെന്നും മായാവതി പറഞ്ഞു.

2007ല്‍ മായാവതി സര്‍ക്കാര്‍ മായാവതി അംബേദ്ക്കറുടെയും കാന്‍ഷിറാമിന്റെയും ബി.എസ്.പി ചിഹ്നമായ ആനയുടെയും പ്രതിമകളാണ് നിര്‍മിച്ചിരുന്നത്. സ്വന്തം പ്രതിമയും ഇക്കൂട്ടത്തില്‍ മായാവതി നിര്‍മ്മിച്ചിരുന്നു.

പട്ടേല്‍ പ്രതിമാ നിര്‍മ്മാണത്തിനെതിരെ ഇന്ന് രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. പട്ടേലടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പടുത്തുയര്‍ത്തിയ രാജ്യത്തെ സ്ഥാപനങ്ങള്‍ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. മതവര്‍ഗീയതയെ എതിര്‍ത്ത കോണ്‍ഗ്രസുകാരനായിരുന്നു പട്ടേലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനമായ ഇന്നായിരുന്നു പ്രതിമയുടെ അനാച്ഛാദനം.