| Friday, 8th May 2020, 5:42 pm

'തനിക്കും മകള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ണാബ് ഗോസ്വാമി, അനില്‍ പരസ്‌കര്‍, സുരേഷ് വാരദേ എന്നിവര്‍ ഉത്തരവാദികള്‍'; ആരോപണവുമായി അക്ഷിത നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെയുള്ള ആത്മഹത്യ പ്രേരണ കുറ്റാരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര കോണ്‍ഗ്രസ്. 2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെയും മറ്റ് രണ്ടാള്‍ക്കുമെതിരെയും അലിഭാഗ് പൊലീസ് കേസെടുത്തിരുന്നു.

കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്. അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.

മെയ് 5ന് അന്‍വായ് നായികിന്റെ ഭാര്യ അക്ഷിത നായിക് അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ആരോപിക്കുന്ന വീഡിയോ മഹാരാഷ്ട്ര കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരുന്നു. സംഭവം നടന്നിട്ട് രണ്ട് വര്‍ഷമായെന്നും തനിക്ക് നീതി ലഭിക്കാന്‍ എല്ലാ ഇന്ത്യാക്കാരുടെയും പിന്തുണ വേണമെന്നും അക്ഷിത നായിക് ആവശ്യപ്പെട്ടു.

തനിയ്ക്കും തന്റെ മകള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അര്‍ണാബ് ഗോസ്വാമി, അനില്‍ പരസ്‌കര്‍, സുരേഷ് വാരദേ എന്നിവരാണ് അതിന് ഉത്തരവാദികള്‍ എ്ന്നും അക്ഷിത നായിക് വീഡിയോയില്‍ പറഞ്ഞു. അന്‍വായ് നായിക് ആത്മഹത്യ ചെയ്യുന്ന സമയത്ത് അനില്‍ പരസ്‌കര്‍ റായ്ഗഡ് എസ്.പിയും സുരേഷ് വാരദേ അലിഭാഗ് സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടറും ആയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more