പൃഥ്വി അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതൊരിക്കലും മാറ്റാൻ കഴിയില്ല: ആന്റണി പെരുമ്പാവൂർ
Entertainment
പൃഥ്വി അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതൊരിക്കലും മാറ്റാൻ കഴിയില്ല: ആന്റണി പെരുമ്പാവൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th October 2024, 8:08 am

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു.

ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. യു.കെ, യു.എസ്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

സംവിധായകൻ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജ് ഒരു കാര്യം തീരുമാനിക്കുന്നതിന് മുമ്പ് നമുക്കതിൽ ഇടപെടാമെന്നും എന്നാൽ തീരുമാനമെടുത്തത് കഴിഞ്ഞാൽ മാറ്റാൻ കഴിയില്ലെന്നും ആന്റണി പറയുന്നു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

‘എന്തുകാര്യവും അവൻ തീരുമാനിക്കുന്നതിന് മുമ്പ് പറഞ്ഞ് കറക്ട് ചെയ്യിപ്പിക്കാം. എല്ലാം തീരുമാനിച്ചുകഴിഞ്ഞ് മാറ്റാൻ ബുദ്ധിമുട്ടാണ്. കാരണം എല്ലാ ലൊക്കേഷനും അവൻ നേരിട്ടുപോയാണ് തീരുമാനിക്കുന്നത്. ചിത്രീകരിക്കേണ്ട സീനിലെ താരങ്ങളെക്കുറിച്ചും കളർ പാറ്റേണിനെക്കുറിച്ചും അവന് നേരത്തേ മനസിൽ നല്ല ധാരണയുണ്ടാകും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് മാറ്റാനാണ് പ്രയാസം,’ആന്റണി പറയുന്നു.

റാസൽഖൈമയിൽ വെച്ചായിരുന്നു ലൂസിഫറിന്റെ ക്ലൈമാക്സ് സീൻ ഷൂട്ട്‌ ചെയ്യാൻ തീരുമാനിച്ചതെന്നും എന്നാൽ ബ്ലാക്ക് ആൻഡ്‌ വൈറ്റ് കളർ പറ്റേൺ കിട്ടാൻ വേണ്ടിയാണ് റഷ്യയിൽ വെച്ച് ആ ഭാഗം ഷൂട്ട്‌ ചെയ്തതെന്നും ആന്റണി പറഞ്ഞു.

‘ലൂസിഫറിലെ റഷ്യയിലെ സീൻ ചിത്രീകരിക്കാൻ ആദ്യം തീരുമാനിച്ചത് റാസൽഖൈമയിൽ വെച്ചായിരുന്നു. എന്നാൽ ബ്ലാക്ക് ആൻഡ് വൈറ്റ് കളർ പാറ്റേണിലാണ് രാജു ആ സീൻ മനസിൽ കണ്ടത്. അത് റാസൽഖൈമയിൽ കിട്ടാതെ വന്നപ്പോഴാണ് ചിത്രീകരണം റഷ്യയിലേക്ക് മാറ്റിയത്. റഷ്യയിലെ ചിത്രീകരണത്തിനുള്ള പെർമിഷൻ വാങ്ങിക്കൊടുത്തതല്ലാതെ അവിടത്തെ ബാക്കി കാര്യങ്ങളെല്ലാം രാജുവാണ് നോക്കിയത്.

ഞാൻ അവിടെ പോയിട്ടില്ല. ലൊക്കേഷനിലെ തണുപ്പിൽ ടെക്നീഷ്യന്മാരുടെ ജാക്കറ്റ് വരെ വാങ്ങിക്കൊടുത്തത് അവനാണ്. എല്ലാം വിട്ട് ആത്മാർത്ഥമായാണവൻ സിനിമയെ സമീപിക്കുന്നത്. അപ്പോൾ സിനിമയുടെ നന്മയ്ക്കുവേണ്ടി അവൻ ആവശ്യപ്പെടുന്നത് ചെയ്‌തുകൊടുക്കാതിരിക്കാൻ കഴിയില്ല,’ആന്റണി പെരുമ്പാവൂർ പറയുന്നു.

Content highlight: Antony Perumbavoor About Prithviraj