|

യു.എസില്‍ വീണ്ടും ട്രംപ് വിരുദ്ധ റാലി; ഇംപീച്ച്‌ ചെയ്യാന്‍ ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ പ്രതിഷേധം ശക്തമാവുന്നു. ട്രംപിന്റെ ഭരണത്തിലുള്ള അതൃപ്തി ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാന്‍ പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതിനിടയില്‍ ശനിയാഴ്ച അമേരിക്കയിലുടനീളമുള്ള നഗരങ്ങളിലും തെരുവുകളിലും ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. ഈ മാസം തന്നെ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.

വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്. റോഡ് ഐലന്‍ഡ്, മേരിലാന്‍ഡ്, വിസ്‌കോണ്‍സിന്‍, ടെന്നസി, സൗത്ത് കരോലിന, ഒഹായോ, കെന്റക്കി, കാലിഫോര്‍ണിയ, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളിലും കൂടുതല്‍ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്. വിദേശത്തുള്ള അമേരിക്കക്കാരാകട്ടെ അയര്‍ലന്‍ഡിലെ ഡബ്ലിനിലും മറ്റ് നഗരങ്ങളിലും പ്രതിഷേധം നടത്തി ട്രംപ് ഭരണത്തോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു.

400ലധികം റാലികളാണ് ഇന്നലെ സംഘടിപ്പിച്ചത്. ‘50501’ എന്ന മൂവ്‌മെന്റ് ആണ് ഏറ്റവും കൂടുതല്‍ റാലികള്‍ സംഘടിപ്പിച്ചത്. 50 പ്രതിഷേധങ്ങള്‍, 50 സംസ്ഥാനങ്ങള്‍, ഒരു പ്രസ്ഥാനം എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് 50501 മൂവ്‌മെന്റ്. ഏപ്രില്‍ 19 ‘ഡേ ഓഫ് ആക്ഷന്‍’ ആയി ഇവര്‍ ആചരിച്ചു. ചിക്കാഗോ, ഹ്യൂസ്റ്റണ്‍, പോര്‍ട്ട്ലാന്‍ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രകടനങ്ങള്‍ നടന്നിരുന്നു.

1775 ലെ അമേരിക്കന്‍ വിപ്ലവ യുദ്ധകാലത്ത് നടന്ന ലെക്‌സിങ്ടണ്‍, കോണ്‍കോര്‍ഡ് യുദ്ധത്തിന്റെ വാര്‍ഷികത്തെ അനുസ്മരിക്കുന്നതിനായാണ് ഏപ്രില്‍ 19 സംഘാടകര്‍ തെരഞ്ഞെടുത്തത്.

ഇലോണ്‍ മസ്‌കിനെതിരെയും ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോജ്) നടപ്പിലാക്കിയ ചെലവ് ചുരുക്കലിനെതിരെയും പ്രകടനങ്ങള്‍ നടത്തണമെന്ന് 50501 മൂവ്മെന്റ് ആഹ്വാനം ചെയ്യുന്നു.

ഏപ്രില്‍ ഒമ്പതിന് നടന്ന ‘ഹാന്‍ഡ്‌സ് ഓഫ്’ റാലിക്ക് സമാനമായിരുന്നു ഇന്നലെത്തെ പ്രതിഷേധങ്ങളും. ട്രംപിന്റെ രണ്ടാം ടേമില്‍ സംഘടിപ്പിച്ച ഏറ്റവും വലിയ ഏകദിന പ്രതിഷേധമായിരുന്നു ഇത്.

ഫെഡറല്‍ ഏജന്‍സികളില്‍ ഡോജും നടത്തിയ കൂട്ട പിരിച്ചുവിടലുകള്‍, നിയമപരമായ താമസക്കാരെ നാടുകടത്താനുള്ള ശ്രമങ്ങള്‍, അമേരിക്കന്‍ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങള്‍ക്കും ചുമത്തിയ പരസ്പര താരിഫുകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം മരവിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ട്രംപിന്റെ നയങ്ങള്‍ക്കെതിരായാണ് പ്രതിഷേധം.

Content Highlight: Anti-Trump protest in United States again