| Saturday, 16th December 2023, 8:14 pm

ജീത്തു പറയാത്തത് പോലും ഉൾപ്പെടുത്തി മോഹൻലാൽ സാറിനോടെനിക്ക് സംസാരിക്കാൻ കഴിയാറുണ്ട്: ആന്റണി പെരുമ്പാവൂർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താൻ നിർമിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും നടനുമായ ആന്റണി പെരുമ്പാവൂർ. ഒരു കഥ കേൾക്കുമ്പോൾ തനിക്ക് മോഹൻലാൽ അതെങ്ങനെയാണ് അഭിനയിക്കുക എന്ന് നോക്കിയാണത് പ്രൊഡ്യൂസ് ചെയ്യുകയെന്ന് ആന്റണി പറഞ്ഞു. ജീത്തു ജോസഫ് തന്നോട് കഥ പറഞ്ഞ അനുഭവവും ആന്റണി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറയാറുണ്ട്.

‘ഞാൻ ഒരു കഥ കേൾക്കുമ്പോൾ മോഹൻലാൽ സാർ ആ സിനിമയിൽ അഭിനയിക്കുമ്പോൾ എന്നിലെ പ്രേക്ഷകന് തൃപ്തി വരുമെന്ന് സമയത്താണ് അത് നിർമിക്കാമെന്നെനിക്ക് തോന്നുന്നത്. അങ്ങനെയാണ് ഞാൻ സിനിമയിലേക്ക് പോകുന്നത്. അത് വേറെ ഒരാൾ നിർമിക്കുന്ന സിനിമയാണെങ്കിൽ മോഹൻലാൽ സാർ അത് ചെയ്യുമ്പോൾ എന്നിലെ പ്രേക്ഷകൻ അത് ഇഷ്ടമാകുന്നു എന്ന് തോന്നുന്ന സമയത്ത് ഞാനതിനെ സപ്പോർട്ട് ചെയ്യാറുണ്ട്.

ജീത്തു സിനിമയുടെ കഥ പറയുമ്പോൾ സാധാരണ നാലോ അഞ്ചോ മിനിട്ട് മാത്രമാണ് പറയുക. ഇതിനകത്ത് ഒരു ലൈൻ മാത്രമാണ് പറഞ്ഞത്. ഒരു ലൈൻ പറഞ്ഞു കേൾക്കുമ്പോൾ ഞാൻ സാറിന്റെ അടുത്ത് സംസാരിച്ചാൽ ഇഷ്ടമാകാൻ സാധ്യതയുണ്ടോ എന്നുള്ളത് ഞാൻ ആദ്യം ഒന്ന് ചിന്തിക്കും.

അതിന് സാധ്യതയുണ്ട് എന്ന് തോന്നിയാൽ ഞാൻ സ്വാഭാവികമായിട്ടും ജീത്തുവിന്റെ അടുത്ത് ഞാൻ സംസാരിക്കാമെന്നോ എനിക്ക് സംസാരിക്കാൻ പറ്റുമെന്നോ പറയും. പക്ഷേ ചില കഥകൾ നമുക്ക് പറയാൻ പറ്റില്ല. പക്ഷേ ജീത്തുവിന്റെ സബ്ജക്ടുകൾ എനിക്ക് തന്നെ ജീത്തു പറയാത്തത് പോലും ഉൾപ്പെടുത്തി സംസാരിക്കാൻ കഴിയാറുണ്ട്.

ചിലപ്പോൾ ആ സിനിമ അതുപോലെ ആയിരിക്കണം എന്ന് ഇല്ല. എന്നാലും ഞാൻ സംസാരിച്ച് പോകാറുണ്ട്. ഇതുവരെ ഞാൻ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ശരിയായിട്ടാണ് സംഭവിച്ചിട്ടുള്ളത്. ആ സംസാരങ്ങളൊക്കെ ലാൽസാറിന് ഇഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള സിനിമകൾ ലാൽസാർ വീണ്ടും ജീത്തുവുമായി ഇരുന്ന് കേൾക്കാറുണ്ട്. അങ്ങനെയുള്ള സിനിമകൾ മുമ്പോട്ട് പോയിട്ടുണ്ട്. അത് ഒരുപാട് വിജയിച്ചിട്ടുമുണ്ട് ,’ ആന്റണി പെരുമ്പാവൂർ പറഞ്ഞു.

Content Highlight: Anthony Perimbavoor about his movie selection

We use cookies to give you the best possible experience. Learn more