| Sunday, 18th February 2024, 10:00 am

വാലിബനുള്ള ലൊക്കേഷന് വേണ്ടി ഹംപിയില്‍; ഒടുവില്‍ അയാള്‍ വഴി പാകിസ്ഥാന്‍ ബോര്‍ഡറിലെത്തി: ആന്‍സണ്‍ ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍.

ലിജോ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.

നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. എന്നാല്‍ തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

ഇപ്പോള്‍ മലൈക്കോട്ടൈ വാലിബന് വേണ്ടി ലൊക്കേഷന്‍ കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് ആന്‍സണ്‍ ആന്റണി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിലെ ലൈന്‍ പ്രൊഡ്യൂസറാണ് ആന്‍സണ്‍. സഫാരി ചാനലിലെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വലിയ രീതിയിലുള്ള ഫൈറ്റും കാര്യങ്ങളുമാണ് ഈ സിനിമയില്‍ ഉള്ളത്. അപ്പോള്‍ സിനിമയുടെ ഷൂട്ട് തുടങ്ങണമെങ്കില്‍ നല്ല ലൊക്കേഷനുകള്‍ കണ്ടെത്തണമായിരുന്നു. ലിജോയെ സംബന്ധിച്ചിടത്തോളം ആ സിനിമയില്‍ ലൊക്കേഷന് ഒരുപാട് പ്രാധാന്യമുണ്ട്.

ലൊക്കേഷന്‍ കാണുന്നതിന് അനുസരിച്ച് പുള്ളി സ്‌ക്രിപ്റ്റിലും ചെറിയ മാറ്റമൊക്കെ കൊണ്ടുവരുമായിരുന്നു. സിനിമയുടെ വരികളും സംഭാഷണങ്ങളും എഴുതാന്‍ വേണ്ടി നമ്മള്‍ റഫീഖിനെയായിരുന്നു വിളിച്ചത്. അങ്ങനെ റഫീഖുമായി ഇരുന്ന് എഴുത്ത് തുടങ്ങി. ആ സമയത്താണ് ഞാന്‍ ലൊക്കേഷനുകള്‍ കാണാന്‍ പോകുന്നത്.

ആദ്യം ഞാന്‍ പോയത് ഹംപിയിലായിരുന്നു. പഴയ അമ്പലങ്ങളും ഇടിഞ്ഞു പൊളിഞ്ഞ കോട്ടകളുമൊക്കെ നോക്കാനാണ് പോയത്. പക്ഷേ അവിടെയൊന്നും വാലിബനുള്ള ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നെ ഗൂഗിളില്‍ നിന്ന് കുറേ റെഫറന്‍സ് ഫോട്ടോസൊക്കെ സെര്‍ച്ച് ചെയ്‌തെടുത്തു.

ഞങ്ങളുടെ സുഹൃത്തായ സുജിത്ത് ബാംഗളൂരുവില്‍ ഉണ്ടായിരുന്നു. അവനെ മൊറോക്കോയുടെ സ്ട്രക്ച്ചര്‍ കാണിച്ചു കൊടുത്തു. മൊറോക്കോയല്ല ശരിക്കും പറഞ്ഞാല്‍ ഇതുപോലെയുള്ള ഒരു സ്ഥലമുണ്ടെന്നും രാജസ്ഥാനടുത്ത് പാകിസ്ഥാന്‍ ബോര്‍ഡറിലാണെന്നും അവന്‍ പറഞ്ഞു. അങ്ങനെയാണ് നേരെ വാലിബന്റെ ലൊക്കേഷന്‍ നോക്കി രാജസ്ഥാനിലേക്ക് പോകുന്നത്,’ ആന്‍സണ്‍ ആന്റണി പറഞ്ഞു.


Content Highlight: Anson Antony Talks About Malaikottai Vaaliban’s Location

We use cookies to give you the best possible experience. Learn more