| Saturday, 24th August 2024, 11:21 am

എനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ട്; വേട്ടക്കാരുടെ പേരുകള്‍ പുറത്ത് വരണം: അന്‍സിബ ഹസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഗുരുതര ആരോപണം ഉന്നയിച്ചത്. പാലേരിമാണിക്യം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് രഞ്ജിത്തില്‍ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് ശ്രീലേഖ പറഞ്ഞിരുന്നത്. പിന്നാലെ പ്രതികരണവുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

ഇപ്പോള്‍ രഞ്ജിത്തിന് എതിരെയുള്ള ആരോപണത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവും നടിയുമായ അന്‍സിബ ഹസന്‍. രഞ്ജിത്തിന് എതിരെയുള്ള ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് അന്‍സിബ പറയുന്നത്. വേട്ടക്കാര്‍ ആരായാലും പേരുകള്‍ പുറത്ത് വരണമെന്നും അഴിക്കുള്ളില്‍ ആകണമെന്നും നടി പറയുന്നു. പവര്‍ ഗ്രൂപ്പിന്റെ കാര്യം തനിക്ക് അറിയില്ലെന്നും അന്‍സിബ പറയുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയരുടെ പേരുകള്‍ പുറത്തുവരണമെന്നും അന്‍സിബ പറഞ്ഞു. റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് ‘അമ്മ’ക്ക് പറയാനാകില്ലെന്നും പറയാനാകില്ലെന്നും നടി പറയുന്നു. അമ്മ ജനറല്‍ ബോഡി വിളിക്കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍സിബ.

ബംഗാളി നടിയുടെ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമെന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു. തനിക്കും തൊഴിലിടത്ത് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും മോശം മെസേജ് അയച്ച ആള്‍ക്ക് നല്ല മറുപടിതന്നെ കൊടുത്തിട്ടുണ്ടെന്നും നടി പറഞ്ഞു. ആ മറുപടിയില്‍ വിഷയം അവസാനിപ്പിച്ചത് കൊണ്ടാണ് പരാതിപ്പെടാന്‍ പോവാതിരുന്നതെന്നും അന്‍സിബ പറയുന്നു.

Content Highlight: Ansiba Hassan Talks About Ranjith Issue

We use cookies to give you the best possible experience. Learn more