ഹിറ്റ്മാന്‍ അഫ്ഗാനെ അടിച്ചൊടിക്കുമെന്ന് ഉറപ്പാണ്; മുന്നില്‍ കിടക്കുന്നത് നേട്ടങ്ങളുടെ നിര
Sports News
ഹിറ്റ്മാന്‍ അഫ്ഗാനെ അടിച്ചൊടിക്കുമെന്ന് ഉറപ്പാണ്; മുന്നില്‍ കിടക്കുന്നത് നേട്ടങ്ങളുടെ നിര
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 5:13 pm

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലി ഇന്ത്യന്‍ ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന സവിശേഷതയും ഈ പരമ്പരയ്ക്കുണ്ട്. രോഹിത് തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റനും. ജനുവരി 11മുതല്‍ അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് ടി-ട്വന്റി പരമ്പര നടക്കുന്നത്.

ആവേശകരമായ പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ്. ടി-ട്വന്റി കരിയറില്‍ രോഹിത് 989 ബൗണ്ടറികളാണ് നേടിയിട്ടുള്ളത്. ഇനി വെറും 11 ബൗണ്ടറികള്‍ കൂടെ നേടിയാല്‍ രോഹിത്തിന് 1000 ഫോര്‍സ് നേടാനുള്ള സുവര്‍ണ നേട്ടമാണ് അരികിലുള്ളത്. ഇന്റര്‍നാഷണല്‍ ടി-ട്വന്റിയില്‍ ഹിറ്റ് മാന്‍ 348 ബൗണ്ടറികളാണ് നേടിയിട്ടുള്ളത്. ഇനി വെറും രണ്ട് ബൗണ്ടറി കൂടെ നേടിയാല്‍ 350 ഫോര്‍സ് എന്ന നേട്ടത്തിലും താരം എത്തിച്ചേരും.

മറ്റൊരു വശത്ത് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയോട് ടി-ട്വന്റിയില്‍ വിജയിക്കാനുള്ള അവസരമാണ് അഫ്ഗാലിസ്ഥാനെ കാത്തിരിക്കുന്നത്. ഇതുവരെ ഒരു ടി-ട്വന്റി പരമ്പര പോയിട്ട് ഒരു മത്സരം പോലും ഇന്ത്യയോട് അഫ്ഗാന്‍ വിജയിച്ചിട്ടില്ല.

ഇതുവരെ നാല് മത്സരങ്ങളിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അതില്‍ നാല് മത്സരവും ഇന്ത്യയാണ് വിജയിച്ചത്.
ഇന്ത്യക്കെതിരെ തങ്ങളുടെ ആദ്യ വിജയം ലക്ഷ്യം വെച്ചാണ് അഫ്ഗാന്‍ കളത്തിലിറങ്ങുന്നത്. ആദ്യ ടി-ട്വന്റി ജനുവരി 11ന് മൊഹാലിയില്‍ ആണ് നടക്കുക. രണ്ടാം ടി-ട്വന്റി ജനുവരി 14ന് ഇന്‍ഡോറിലും മൂന്നാം ടി-ട്വന്റി ജനുവരി 17ന് ബെഗളൂരുവിലും നടക്കും. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങള്‍ കളിക്കുന്നില്ല.

അഫ്ഗാനിസ്ഥാന്‍ ടീം: ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), ഹസ്രത്തുള്ള സസായ്, റഹ്‌മത്ത് ഷാ, നജീബുള്ള സദ്റാന്‍, മുഹമ്മദ് നബി, കരീം ജനത്, അബ്ദുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്റഫ്, ഫജീബ് അഷ്റഫ്, എഫ്. ഫരീദ് അഹമ്മദ്, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മദ്, മുഹമ്മദ് സലീം, ഖായിസ് അഹമ്മദ്, ഗുല്‍ബാദിന്‍ നായിബ്, റാഷിദ് ഖാന്‍.

ഇന്ത്യന്‍ ടീം: രോഹിത് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ(വിക്കറ്റ് കീപ്പര്‍), സഞ്ജു (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിങ്ഡണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

 

Content Highlight: Another achievement awaits Rohit Sharma