| Thursday, 21st September 2023, 7:58 am

മാധവനേയും അജിത്തിനേയുമൊക്കെ നായകനായി ആലോചിച്ച സിനിമയിലാണ് ഒടുവില്‍ ഞാന്‍ നായകനായത്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍ ആദ്യമായി നായകനായ ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ. അനൂപ് മേനോന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ പ്രിയാ മണി, പൃഥ്വിരാജ്, സംവൃത സുനില്‍ എന്നിവരും പ്രധാനകഥപാത്രങ്ങളായിരുന്നു.

ചിത്രത്തിലേക്ക് ആദ്യം നായകനായി ആലോചിച്ചിരുന്നത് മാധവനേയോ അജിത്തിനേയോ ആയിരുന്നുവെന്നും പിന്നീട് തന്നിലേക്ക് എത്തുകയായിരുന്നുവെന്നും പറയുകയാണ് അനൂപ് മേനോന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നായകനായി എന്തായാലും എന്നെ വിളിക്കില്ലല്ലോ. അതുകൊണ്ട് ക്യാരക്ടര്‍ റോള്‍ എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് ഇരിക്കുകയാണ് ഞാന്‍. അജിത്തിനെയോ മാധവനെയോ കൊണ്ടുവരാമെന്നും തമിഴ്-മലയാളം ബൈലിങ്ക്വലായി ചെയ്യാമെന്നുമൊക്കെയായിരുന്നു അന്ന് പ്ലാന്‍.

ഏതോ ഒരു ദിവസം ഷഹബാസ് അമനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോവുകയാണ്. ഞാനും എം. പദ്മകുമാറും രഞ്ജിയേട്ടനും വണ്ടിയിലുണ്ട്. ഞാനാണ് വണ്ടിയോടിക്കുന്നത്. മാധവന് ഡേറ്റിന്റെ പ്രശ്നമാണെന്നൊക്കെ പപ്പേട്ടന്‍ ഇരുന്ന് പറയുന്നുണ്ട്. ഈ സിനിമയുടെ നായകനാണ് ഇപ്പോള്‍ നമ്മുടെ വണ്ടിയോടിക്കുന്നത് എന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കായിരുന്നു. ഒരിക്കലും അങ്ങനെ കിട്ടുമെന്ന് കരുതിയതല്ല, പക്ഷേ കിട്ടി,’ അനൂപ് മേനോന്‍ പറഞ്ഞു.

ആ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും അനൂപ് മേനോന് ലഭിച്ചിരുന്നു. സീരിയല്‍ ആക്ടറാണെന്ന് പറഞ്ഞ് പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുമ്പോള്‍ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു സംസ്ഥാന അവാര്‍ഡെന്നും തിരക്കഥയിലെ അജയ ചന്ദ്രന്‍ തന്റെ കരിയറിലെ പ്രയപ്പെട്ട കഥാപാത്രമാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop Menon says that Madhavan or Ajith were initially thought as hero in Thirakadha movie 

We use cookies to give you the best possible experience. Learn more