|

അന്ന് അതൊന്നും ചിന്തിക്കാനുള്ള ബോധമുണ്ടായില്ല, കുറച്ചുകൂടി സീരിയസാവണമായിരുന്നു; ആൻ അ​ഗസ്റ്റിൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹരികുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം ആന്‍ അഗസ്റ്റിന്‍.

സിനിമയിലേക്ക് വന്നതിനെ കുറിച്ചും അന്ന് സിനിമ മേഖലയോടുണ്ടായ കാഴ്ചപ്പാടിനെ കുറിച്ചും ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഹാര്‍ഡ് വര്‍ക്ക് ചെയ്യാതെയാണ് സിനിമയിലെത്തിയതെന്നും കുറച്ചുകൂടി സീരിയസായി കാണണമായിരുന്നു എന്നും താരം പറയുന്നുണ്ട്.

‘ഞാനൊരു ഹാര്‍ഡ് വര്‍ക്കോ സ്ട്രഗിളോ ഇല്ലാതെ വന്നയാളാണ്. ഞാന്‍ സിനിമയെ അത്ര സീരിയസായി നോക്കികണ്ടിട്ടില്ല. അതിന് ഞാന്‍ ഇപ്പോള്‍ റിഗ്രറ്റ് ചെയ്യുന്നുണ്ട്. ഞാന്‍ സിനിമയെ കുറച്ചുകൂടി സീരിയസായി കാണണമായിരുന്നു. ഞാന്‍ ആ കാലത്ത് അത് കൊടുത്തിട്ടില്ല. അന്ന് അത്രമാത്രം ചിന്തിച്ചിരുന്നില്ല. കോളേജ് കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ അഭിനയിക്കുന്നത്.

അന്ന് എന്നെത്തേടി പ്രൊജക്ട് വന്നു, ഓക്കെ ചെയ്യാമെന്ന് വിചാരിച്ചു. പിന്നീട് അതിനെ ശ്രദ്ധിച്ചില്ല. ആ സിനിമ എന്റെ ഉത്തരവാദിത്തമാണെന്ന് ചിന്തിക്കാനുള്ള ബോധമൊന്നും അന്ന് ഉണ്ടായിട്ടില്ല ,’ ആന്‍ അഗസ്റ്റിന്‍ പറയുന്നു.

ചിത്രം തെരഞ്ഞെടുക്കുന്നതിന് മുമ്പ് അച്ഛന്റെ ഉപദേശം എന്തായിരുന്നു എന്ന ചോദ്യത്തിന് സുഹൃത്തിന്റെ പടമാണ് നാണം കെടുത്തരുത് എന്നായിരുന്നു മറുപടിയെന്നും ആന്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക, നീന കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് ചിത്രത്തിന്റെ പ്രമേയം.

Content Highlight: Ann augustine says she entered film industry without any hardwork