കാര്യമുള്ള കഥകളുമായി 'അൻജന വാർസ് ഫിലിംസ്' ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ
Entertainment
കാര്യമുള്ള കഥകളുമായി 'അൻജന വാർസ് ഫിലിംസ്' ലോഗോ പ്രകാശനം ചെയ്ത് മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd November 2023, 6:25 pm

പാലക്കാട്: മിന്നൽ മുരളി, ആർ.ഡി.എക്സ് എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകളുടെ സഹനിർമാതാവായ അൻജന ഫിലിപ്പും സിനിമ-പരസ്യ ചലച്ചിത്ര സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറും സംയുക്തമായി സിനിമാ നിർമാണത്തിലേയ്ക്ക്. സംയുക്ത സിനിമാ സംരംഭത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെയ്തു.

ആദ്യ സിനിമ ജനുവരിയിൽ പാലക്കാട് ചിത്രീകരണം ആരംഭിക്കും. കുവൈറ്റ് ആസ്ഥാനമാക്കി ഓയിൽ നാചുറൽ ഗ്യാസ് വ്യവസായം നടത്തുന്ന ഫിലിപ്പ് സക്കറിയയുടെയും ഭാര്യ അൻജന ഫിലിപ്പിന്റെയും ഉടമസ്ഥതയിലുള്ള അൻജന ടാക്കീസും വി. എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള വാർസ് സ്റ്റുഡിയോസും ഇതോടെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. ജോഷി സംവിധാനം ചെയ്ത ‘ലൈല ഓ ലൈല’ സിനിമയുടെ നിർമാതാവായ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി സംരംഭകൻ സന്തോഷ് കോട്ടായിയും ഈ സംയുക്ത പദ്ധതിയുടെ ഭാഗമാണ്.

വളർന്നുകൊണ്ടിരിക്കുന്ന മലയാള സിനിമ യോടൊപ്പം അഞ്ജന- വാർസ് ഇനി ഉണ്ടെന്നുള്ളത് സന്തോഷം നൽകുന്നുണ്ട്.
ഏറ്റവും മികച്ച കഥകൾ കണ്ടെത്തി മുന്നേറാനുള്ള ഈ സംരഭത്തിന്റെ ലക്ഷ്യം വളരെ നല്ലതാണ്. എന്റെ എല്ലാ ആശംസകളും പ്രാർത്ഥനയും,’ മോഹൻലാൽ പറഞ്ഞു.

കാമ്പുള്ള കഥകൾ കണ്ടെത്തി ചലച്ചിത്ര മാധ്യമത്തിൽ ആവിഷ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ജന ടാക്കീസും വാർസ് സ്റ്റുഡിയോയും ഒന്നിക്കുന്നത്. ആറോളം പ്രൊജക്ടുകളുടെ രചനാ ജോലികൾ പൂർത്തിയായി വരുകയാണ്. സാഹിത്യത്തിലെ സമകാലിക എഴുത്തുകാരായ എസ്. ഹരീഷ്, സി.പി സുരേന്ദ്രൻ, ലാസർ ഷൈൻ, വിനോയി തോമസ്, വി. ഷിനിലാൽ, അബിൻ ജോസഫ് തുടങ്ങിയവരുടെ രചനയിലാണ് ആദ്യ സിനിമകൾ.

 

‘സാഹിത്യം, നടന്ന സംഭവങ്ങൾ എന്നിവയെ ആസ്പദമാക്കിയാണ് സിനിമകൾ കണ്ടെത്തുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് അനുയോജ്യരായ സംവിധായകരെ ചുമതലപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക. നല്ല കഥകൾ കണ്ടെത്തിയതുകൊണ്ടാണ് നിർമാണം ആരംഭിക്കാനുള്ള പ്രചോദനം ഉണ്ടായത്. സിനിമകളോട് ഞങ്ങൾക്കുള്ള ഇഷ്ടമാണ് നിർമാണത്തിലേക്ക് ഞങ്ങളെ നയിച്ചത്. സിനിമാ നിർമാണ പ്രക്രിയയെ ഒരു വ്യവസായം എന്ന നിലയ്ക്ക് തികച്ചും പ്രൊഫഷണൽ രീതികളോടെയാകും സമീപിക്കുക,’ അൻജന ഫിലിപ്പ് പറഞ്ഞു.

 

‘എല്ലാ സിനിമകൾക്കും ലോകത്ത് പ്രേക്ഷകരുള്ള ഒരു കാലത്താണ് ഇന്ന് നമ്മൾ. ഭാഷയുടെ അതിരുകൾ സിനിമയ്ക്ക് ബാധകമല്ല. നല്ല സിനിമകൾക്ക് ലോകമാകെ വിപണി ലഭിക്കുന്ന കാലമാണിത്. ലോകം മുഴുവനും നമ്മുടെ സിനിമകൾക്കും എത്താനാകും. കണ്ടന്റ് ഇപ്പോൾ സിനിമയുടെ ജയം നിർണയിക്കുന്നതും തിയേറ്റർ നിറയ്ക്കുന്നതും. അൻജന ടാക്കീസുമായി ചേർന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ കണ്ടെത്തിയത് ഈ പാഠങ്ങളിൽ നിന്നാണ്,’വി.എ ശ്രീകുമാർ പറഞ്ഞു.

 

നോവലിസ്റ്റും കഥാകൃത്തും ഏദൻ, ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ എസ്.ഹരീഷിന്റ കഥയാണ് ആദ്യ ചലച്ചിത്രമാകുന്നത്. രചനയിൽ ഹരീഷിനൊപ്പം പങ്കാളിയായി പ്രേം ശങ്കർ ആദ്യ സിനിമ സംവിധാനം ചെയ്യും. പാലക്കാടൻ പശ്ചാത്തലത്തിലെ ഹാസ്യ പ്രമേയമാണ് ചിത്രത്തിന്റേത്. ഒഗിൾവി, ഗ്രേ, ഫിഷ്ഐ, മെക്കാൻ, പുഷ് 360 തുടങ്ങിയ പരസ്യ ഏജൻസികളിൽ ക്രിയേറ്റീവ് ഡയറക്ടറും ബ്രിട്ടാനിയ, ഐ.ടി.സി, ടി.വി.സി, ലിവൈസ്, റാംഗ്ലർ തുടങ്ങി അനേകം ബ്രാൻഡുകൾക്ക് പരസ്യചിത്രം സംവിധാനം ചെയ്ത പ്രേം ശങ്കറിന്റെ രണ്ടാമത്തെ സിനിമയാണിത്.

ആദ്യ ചിത്രം രണ്ടു പേർ 2017ൽ ഐ.എഫ്.എഫ്. കെ യിൽ മത്സര ചിത്രമായിരുന്നു. മറ്റു സിനിമകളുടെയും സംവിധായകരുടെയും പ്രഖ്യാപനങ്ങൾ വരും ദിവസങ്ങളിൽ ഉണ്ടാകും. കഥയാണ് കാര്യം എന്നതാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

Content Highlight: Anjana Vars New Production House’s Logo Revealed By Mohanlal