| Friday, 31st May 2024, 7:26 pm

കേരളത്തില്‍ മൃഗബലി നടന്നതിന് തെളിവില്ല; ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ തനിക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മൃഗബലി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം. കേരളത്തില്‍ മൃഗബലി നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ അത് വ്യക്തമായെന്നും പൊലീസ് പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഡി.ജി.പിക്ക് സമര്‍പ്പിച്ചു. ഡി.കെ. ശിവകുമാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. ആരോപണം ശരിയാണെങ്കില്‍ അതില്‍ നടപടിയെടുക്കാന്‍ വേണ്ടിയാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.

കേരളത്തിലുടനീളം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃ​ഗബലി ഇല്ലെന്ന റിപ്പോര്‍ട്ടിലേക്ക് സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം എത്തിയത്.

ആരോപണം നേരിട്ട കണ്ണൂര്‍ തളിപ്പറമ്പിലെ രാജേശ്വരി ക്ഷേത്രത്തില്‍ കര്‍ണാടക പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധനയുടെ ഔദ്യോഗിക വിശദീകരണം കര്‍ണാടകയിലെ ഇന്റലിജന്‍സ് വിഭാഗം പുറത്തുവിട്ടിട്ടില്ല.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിൽ മൃ​ഗബലി നടക്കുന്നുവെന്നാണ് ഡി.കെ. ശിവകുമാർ ആരോപിച്ചത്. കേരളത്തിലെ രാജേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള ഒരു സ്ഥലത്ത് അഘോരികൾ സംഘടിപ്പിക്കുന്ന രഹസ്യ യാഗത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഡി.കെ. ശിവകുമാർ പറഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനും കോൺഗ്രസിന്റെ അധികാരം ഇല്ലാതാക്കാനുമാണ് ചിലർ യാഗങ്ങൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: animal sacrifice in Kerala; Kerala Police rejected D.K. Shivakumar’s allegation

We use cookies to give you the best possible experience. Learn more