കാവ്യനീതി; സെഞ്ച്വറിയിലേക്ക് കുതിച്ച ഷാകിബിനെ മടക്കി മാത്യൂസ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ
icc world cup
കാവ്യനീതി; സെഞ്ച്വറിയിലേക്ക് കുതിച്ച ഷാകിബിനെ മടക്കി മാത്യൂസ്, കയ്യടിച്ച് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th November 2023, 9:36 pm

 

2023 ലോകകപ്പിന്റെ 38ാം മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 280 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. തന്‍സിദ് ഹസനെ ഒമ്പത് റണ്‍സിനും ലിട്ടണ്‍ ദാസിനെ 22 റണ്‍സിനും നഷ്ടമായെങ്കിലും പിന്നാലെയെത്തിയ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും റണ്ണടിച്ചുകൂട്ടിയിരുന്നു.

ടീം സ്‌കോര്‍ 42ല്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 210ാം റണ്‍സിലാണ്. സെഞ്ച്വറിയിലേക്ക് അടിവെച്ചടുത്ത ഇരുവലരും നൂറ് റണ്‍സ് നേടാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു.

ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനെ പുറത്താക്കി സൂപ്പര്‍ താരം ഏയ്ഞ്ചലോ മാത്യൂസാണ് കൂട്ടുകെട്ട് പൊളിച്ചത്. 65 പന്തില്‍ 82 റണ്‍സ് നേടി നില്‍ക്കവെയായിരുന്നു ഷാകിബിന്റെ മടക്കം. രണ്ട് സിക്‌സറും 12 ഫോറുമായിരുന്നു ബംഗ്ലാ നായകന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഷാകിബ് പുറത്തായതിനേക്കാള്‍ ഏയ്ഞ്ചലോ മാത്യൂസ് ഷാകിബിനെ പുറത്താക്കി എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്. നേരത്തെ ലങ്കന്‍ ഇന്നിങ്‌സില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് റൂള്‍ ഉപയോഗിച്ച് ബംഗ്ലാദേശ് പുറത്താക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരാധകര്‍ ഷാകിബിന്റെ പുറത്താകല്‍ ആഘോഷമാക്കുന്നത്.

സധീര സമരവിക്രമ പുറത്തായതിന് പിന്നാലെ കൃത്യസമയത്ത് ക്രീസിലെത്തി ഗാര്‍ഡ് സ്വീകരിക്കാതിരിക്കുകയും ആദ്യ പന്ത് നേരിടാതിരിക്കുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് മാത്യൂസിനെതിരെ അപ്പീല്‍ ചെയ്തത്. നിയമപ്രകാരം അമ്പയര്‍മാര്‍ മാത്യൂസിനെ പുറത്താക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ താരമായും മാത്യൂസ് മാറി.

 

എന്നാല്‍ അതേ മത്സരത്തില്‍ മാത്യൂസ് ഷാകിബിന്റെ വിക്കറ്റെടുത്തതോടെ കാവ്യനീതിയാണ് ദല്‍ഹിയില്‍ പിറന്നതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

ഇതിന് പുറമെ 90 റണ്‍സ് നേടി സെഞ്ച്വറിക്ക് തൊട്ടടുത്തെത്തിയ ഷാന്റോയെയും മാത്യൂസ് പുറത്താക്കി. 34ാം ഓവറിലെ രണ്ടാം പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഷാന്റോ പുറത്തായത്.

അതേസമയം, ബംഗ്ലാദേശ് വിജയത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 35 ഓവര്‍ പിന്നിടുമ്പോള്‍ 224 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 13 പന്തില്‍ എട്ട് റണ്‍സുമായി മഹ്മദുള്ളയും നാല് പന്തില്‍ നാല് റണ്‍സുമായി മുഷ്ഫിഖര്‍ റഹീമുമാണ് ബംഗ്ലാദേശിനായി ക്രീസില്‍.

 

Content Highlight: Angelo Mathews dismissed Shakib Al Hasan