| Tuesday, 20th February 2024, 5:30 pm

ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍; പ്രായത്തെ തോല്‍പിച്ച് മാന്‍ ഓഫ് ദി മാച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യിലും ആതിഥേയര്‍ വിജയിച്ചിരിക്കുകയാണ്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങയി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോള്‍ 2-0ന് ലങ്ക പരമ്പരയും സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ദാംബുള്ളയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടന്നത്. 72 റണ്‍സിന് വിജയിച്ചാണ് ആതിഥേയര്‍ കരുത്തുകാട്ടിയത്. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ ഓള്‍ റൗണ്ട് കരുത്തിലാണ് ലങ്ക വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. സധീര സമരവിക്രമ, ഏയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ ഇന്നിങ്‌സാണ് ലങ്കക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മികച്ച തുടക്കം ലഭിച്ചെങ്കിലും അത് കൃത്യമായി നിലനിര്‍ത്താന്‍ സാധിക്കാതെ പോയതോടെ ഒരു വേള ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിന്റെ വേഗത കുറഞ്ഞിരുന്നു. എന്നാല്‍ നാലാം നമ്പറില്‍ സമരവിക്രമ എത്തിയതോടെ സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി.

ക്യാപ്റ്റന്‍ ഹസരങ്ക മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ അസലങ്ക നിരാശപ്പെടുത്തി.

ആറാം നമ്പറിലാണ് മാത്യൂസ് കളത്തിലെത്തിയത്. അനുഭവ സമ്പത്ത് കൈമുതലാക്കിയ മാത്യൂസ് ആഞ്ഞടിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു.

നാല് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ മാത്യൂസ് 22 പന്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയപ്പോള്‍ 24 പന്തില്‍ 51 റണ്‍സലാണ് സമരവിക്രമ നേടിയത്.

പിന്നാലെയെത്തിയ അഫ്ഗാനിസ്ഥാന് തൊട്ടതെല്ലാം പിഴച്ചപ്പോള്‍ 17 ഓവറില്‍ 115ന് ടീം ഓള്‍ ഔട്ടായി. ഏയ്ഞ്ചലോ മാത്യൂസ്, വാനിന്ദു ഹസരങ്ക, മതീശ പതിരാന, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മഹീഷ് തീക്ഷണ, ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റും നേടി അഫ്ഗാന്‍ പതനം പൂര്‍ത്തിയാക്കി.

രണ്ട് ഓവര്‍ പന്തറിഞ്ഞ് വെറും ഒമ്പത് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് മാത്യൂസ് ലങ്കന്‍ നിരയില്‍ നിര്‍ണായകമായത്. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായ്, ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാന്‍ എന്നിവരായാണ് താരം മടക്കിയത്.

മത്സരത്തിലെ ഓള്‍ റൗണ്ട് പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും മാത്യൂസിനെ തന്നെയായിരുന്നു. അന്താരാഷ്ട്ര ടി-20യില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായമേറിയ താരങ്ങളില്‍ ഒരാള്‍ എന്ന നേട്ടത്തോടെയാണ് മാത്യൂസ് കളിയിലെ താരമായത്.

ഫെബ്രുവരി 21നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ദാംബുള്ളയാണ് വേദി.

Content Highlight: Angelo Mathews’ brilliant performance against Afghanistan

We use cookies to give you the best possible experience. Learn more