| Monday, 20th February 2023, 9:15 am

ലോകചാമ്പ്യനുണ്ടായിട്ടും പി.എസ്.ജി എല്ലാ അധികാരവും എംബാപ്പെക്ക് നല്‍കി: ഡി മരിയ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ ലയണല്‍ മെസിയുണ്ടായിട്ടും എല്ലാം അധികാരവും കിലിയന്‍ എംബാപ്പെക്കാണ് നല്‍കിയിരിക്കുന്നതെന്ന് അര്‍ജന്റൈന്‍ താരം ഏഞ്ചല്‍ ഡി മരിയ. ഇ.എസ്.പി.എന്‍ അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് തോന്നുന്നു പി.എസ്.ജി എല്ലാ ഉത്തരവാദിത്തവും എംബാപ്പെക്കാണ് നല്‍കിയിരിക്കുന്നതെന്ന്. അവന്‍ അവിടെ നിന്ന് പോകാന്‍ ഒരുങ്ങിയപ്പോള്‍ എല്ലാ അധികാരവും നല്‍കി അവിടെ തന്നെ പിടിച്ചുനിര്‍ത്തി.

തൊട്ടടുത്ത് ലോകത്തിലെ ഏറ്റവും മികച്ച താരമുണ്ടായിട്ട് പോലും എംബാപ്പെക്കാണ് അവര്‍ എല്ലാ അധികാരവും നല്‍കിയത്.

കിലിയന്‍ ഒരു ഫ്രഞ്ചുകാരനായതുകൊണ്ടും അവിടെ തന്നെ ജനിച്ച് വളര്‍ന്നതുകൊണ്ടും മുന്‍ ലോകകപ്പ് ചാമ്പ്യനായത് കൊണ്ടുമാകാം പി.എസ്.ജി അവന് ഇത്ര അധികാരം നല്‍കുന്നത്. മാത്രമല്ല വലിയൊരു ഭാവി മുന്‍കൂട്ടി കണ്ടിട്ടുമുണ്ടാകാം,’ ഡി മരിയ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ക്ലബ്ബ് വിട്ട് പോകുമെന്ന് അറിയിച്ച എംബാപ്പെയെ മോഹവില കൊടുത്താണ് പി.എസ്.ജി നിലനിര്‍ത്തിയത്. പലതവണ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനെ പറ്റി താരം സംസാരിച്ചിരുന്നെങ്കിലും എംബാപ്പെയെ വിടാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.

ഈ സീസണില്‍ മാത്രം 1060 കോടി രൂപക്കാണ് എംബാപ്പെ കരാറില്‍ സൈന്‍ ചെയ്തത്. ക്ലബ്ബിന്റെ മുഴുവന്‍ ബജറ്റിന്റെ നാലിലൊന്നാണ് എംബാപ്പെക്ക് ലഭിക്കുന്നത്.

അന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഫുട്‌ബോളറായി ഫോര്‍ബ്‌സിന്റെ പട്ടികയില്‍ ഒന്നാമതായിരുന്നു എംബാപ്പെ. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലേക്ക് പോകുന്നതിന് മുമ്പാണ് ഇത്.

സഹതാരമായ ലയണല്‍ മെസിയെയും റൊണാള്‍ഡോയെയും പിന്തള്ളിയാണ് എംബാപ്പെ ഒന്നാമതെത്തിയത്. ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു ഫുട്ബോളര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്.

Content Highlights: Angel Di Maria questions PSG over Lionel Messi treatment compared to Mbappe

We use cookies to give you the best possible experience. Learn more